വനിതാ ബസ് ഡ്രൈവറെ നേരിട്ട് അഭിനന്ദിക്കാന്‍ കനിമൊഴി എംപി എത്തി: ഡ്രൈവറുടെ ജോലി പോയി

ചെന്നൈ: കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവറെ നേരിട്ട് അഭിനന്ദിക്കാനെത്തി ഡിഎംകെ എംപി കനിമൊഴി. 24കാരിയായ ഷര്‍മ്മിളയെ നേരിട്ട് അഭിനന്ദിക്കാനാണ് കനിമൊഴി എംപി എത്തിയത്. എന്നാല്‍ പിന്നാലെ ഷര്‍മ്മിളയുടെ ജോലി തെറിച്ചു.

ബസില്‍ യാത്ര ചെയ്യുന്നതിനൊപ്പം മലയാളി കൂടിയായ ഷര്‍മിളയ്ക്ക് സമ്മാനങ്ങളും നല്‍കി സന്തോഷത്തോടെയാണ് കനിമൊഴി മടങ്ങിയത്. എന്നാല്‍ യാത്രക്കിടെ കനിമൊഴിയോട് ടിക്കറ്റ് ചോദിച്ച കണ്ടക്ടര്‍ക്കെതിരെ പരാതി പറയാന്‍ ചെന്ന ഷര്‍മിളയെ ബസ് ഉടമ ശകാരിച്ചു.

സ്വന്തം പ്രശസ്തിക്ക് വേണ്ടി ഡ്രൈവര്‍ ഓരോന്ന് ചെയ്യുന്നെന്നും ബസ് ഉടമയെ വിവരം അറിയിക്കുന്നില്ലെന്നുമായിരുന്നു ഉടമയുടെ പരാതി. ജോലിക്ക് വരണമെന്ന് നിര്‍ബന്ധമില്ലെന്നും ബസ് ഉടമ പറഞ്ഞു. കനിമൊഴിയുടെ സന്ദര്‍ശനം അറിയിക്കാതിരുന്നതാണ് ഉടമയെ പ്രകോപിപ്പിച്ചത്. സംഭവം വിവാദമായതോടെ പ്രതികരണവുമായി ഉടമയും രംഗത്തെത്തി.

ജോലിയില്‍ നിന്ന് താന്‍ പറഞ്ഞുവിട്ടിട്ടില്ലെന്നും പണി മതിയാക്കിയത് ഷര്‍മ്മിളയെന്നുമാണ് ബസ് ഉടമയുടെ വാദം. സംഭവം അറിഞ്ഞ എംപി പ്രതികരണവുമായി രംഗത്തെത്തി. ശര്‍മ്മിളയെ സംരക്ഷിക്കുമെന്നും പുതിയ ജോലി ക്രമീകരിക്കുമെന്നും കനിമൊഴി പറഞ്ഞു.

Exit mobile version