വിവാഹ വേദിയില്‍ വച്ച് സ്ത്രീധനം ആവശ്യപ്പെട്ടു: വരനെ മരത്തില്‍ കെട്ടിയിട്ട് വധുവിന്റെ വീട്ടുകാര്‍

ഉത്തര്‍പ്രദേശ്: വിവാഹ ചടങ്ങിനിടെ സ്ത്രീധനം ആവശ്യപ്പെട്ട വരന് എട്ടിന്റെ പണി കൊടുത്ത് വധുവിന്റെ കുടുംബം. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡിലാണ് സംഭവം. ഹരഖ്പൂര്‍ സ്വദേശി അമര്‍ജീത് വര്‍മയ്ക്കാണ് പണികിട്ടിയത്.

കഴിഞ്ഞ ദിവസമായിരുന്നു അമര്‍ ജീത്തും കിഷോര്‍ വര്‍മ എന്നയാളുടെ മകളും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. വരന്റെ സുഹൃത്തുക്കള്‍ അപമര്യാദയായി പെരുമാറിയതോടെയാണ് തര്‍ക്കം തുടങ്ങിയത്.

വധുവും വരനും പരസ്പരം മാലകള്‍ അണിയിക്കുന്ന ‘ജയ് മാല’ ചടങ്ങിനിടെ വരന്‍ സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ടു. സ്ത്രീധനമെന്ന പേരില്‍ നല്‍കിയത് പോരെന്നും കൂടുതല്‍ വേണമെന്നുമായിരുന്നു അമര്‍ ജീത്തിന്റെ ആവശ്യം.

വധുവിന്റെ കുടുംബം കുറച്ചുസമയം ഇതിനായി നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും വരന്‍ കൂട്ടാക്കിയില്ല. വധുവിന്റ വീട്ടുകാര്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും വരനും സംഘവും വഴങ്ങിയില്ല. തുടര്‍ന്നാണ് വരനെ വധുവിന്റെ കുടുംബം കെട്ടിയിടുകയായിരുന്നു.

വരനെ മണിക്കുറുകളോളം തടവിലാക്കി മരത്തില്‍ കെട്ടിയിട്ടു. പിന്നീട് പോലീസ് എത്തിയാണ് വരനെ മോചിപ്പിച്ചത്. സ്ത്രീധനം ചോദിച്ചതിന്റെ പേരില്‍ അമര്‍ ജീത്തിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. യുവാവിനെ മരത്തില്‍ കെട്ടിയിട്ടതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

വരനെ മരത്തില്‍ കെട്ടിയിട്ടിരിക്കുന്നതും വധുവിന്റെ ബന്ധുക്കള്‍ വളരെ രോഷാകുലരായി നില്‍ക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാവുന്നതാണ്. പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയാണെന്നും വിവാഹ ചടങ്ങിന് വേണ്ടി വധുവിന്റെ കുടുംബത്തിന് ചിലവായ തുക കുടുംബത്തിന് വാങ്ങി കൊടുക്കാന്‍ നോക്കുന്നുണ്ടെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

Exit mobile version