ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചി തുറന്നു: എട്ട് ലക്ഷത്തിന്റെ 2000ത്തിന്റെ നോട്ടുകള്‍

ഹിമാചല്‍ പ്രദേശ്: 2000 രൂപ നോട്ട് പിന്‍വലിച്ചതിന് പിന്നാലെ ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചിയില്‍ നിന്ന് എട്ട് ലക്ഷം രൂപയുടെ 2000ത്തിന്റെ നോട്ടുകള്‍ സംഭാവനയായി ലഭിച്ചു.

ഹിമാചല്‍ പ്രദേശിലെ കംഗ്ര ജില്ലയിലെ മാ ജ്വാല ദേവി ക്ഷേത്രത്തിന്റെ പരിസരത്ത് സ്ഥാപിച്ചിട്ടുള്ള ഒരു കാണിക്ക വഞ്ചിയിലാണ് 2000ത്തിന്റെ 400 നോട്ടുകള്‍ നിക്ഷേപിച്ചതായി കണ്ടെത്തിയത്. 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതായുള്ള ആര്‍ബിഐയുടെ അറിയിപ്പ് വന്നതിന് പിന്നാലെയാണ് സംഭവം. നിരവധി ഭക്തര്‍ ക്ഷേത്രം സന്ദര്‍ശിക്കുകയും പലപ്പോഴും ഇത്തരം വഴിപാടുകള്‍ നടത്തുകയും ചെയ്യാറുണ്ടെന്ന് ക്ഷേത്ര അധികൃതര്‍ പറഞ്ഞു.

ഭക്തരുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ് സംഭാവനപ്പെട്ടിയിലെ ആകെ തുക ചെലവഴിക്കുക. എന്നാല്‍, ഇക്കാര്യത്തില്‍ തനിക്ക് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് കംഗ്ര ഡെപ്യൂട്ടി കമ്മീഷണര്‍ നിപുണ്‍ ജിന്‍ഡാല്‍ അറിയിച്ചു.

അതേസമയം, 2000 രൂപയുടെ നോട്ട് മാറ്റിയെടുക്കാന്‍ പ്രത്യേക ഫോമിന്റെ ആവശ്യമില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിശദീകരിച്ചിരുന്നു. നോട്ട് മാറുന്നതിനായി ബ്രാഞ്ചിലെത്തുന്ന ഉപഭോക്താക്കള്‍ ഐഡന്റിറ്റി പ്രൂഫോ, പ്രത്യേക അപേക്ഷ ഫോമോ പൂരിപ്പിച്ച് നല്‍കേണ്ടതില്ലെന്നാണ് എസ്ബിഐ അറിയിപ്പിലുള്ളത്.

ഫോം നല്‍കാതെ തന്നെ ഒരേ സമയം 20,000 രൂപ വരെ മാറ്റാമെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വിശദീകരണം നല്‍കി. വെള്ളിയാഴ്ചയാണ് 2000 രൂപയുടെ ഇന്ത്യന്‍ കറന്‍സി റിസര്‍വ് ബാങ്ക് പിന്‍വലിച്ചത്. 2000 രൂപ നോട്ടുകള്‍ അച്ചടിക്കുന്നത് നിര്‍ത്തിവച്ചതായി ആര്‍ബിഐ വാര്‍ത്താക്കുറിപ്പിലാണ് അറിയിച്ചത്.

Exit mobile version