‘ലേഡി സിങ്കം’ ജുന്‍മോനി രാഭ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

ദിസ്പുര്‍: അസം പോലീസിലെ ലേഡി സിങ്കം എന്ന് അറിയപ്പെട്ട ജുന്‍മോനി രാഭ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ജുന്‍മോനി രാഭ സഞ്ചരിച്ച കാര്‍ നാഗോണ്‍ ജില്ലയില്‍ വെച്ച് കണ്ടെയ്‌നറുമായി കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റ ജുന്‍മോനി രാഭയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

സരുഭുഗിയ ഗ്രാമത്തില്‍ വെച്ചാണ് അപകടമുണ്ടായത്. അപകടമുണ്ടായ ഉടനെ ട്രക്ക് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. അപകട സമയത്ത് ജുന്‍മോനി രാഭ ഔദ്യോഗിക വേഷത്തിലായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ജുന്‍മോനി എന്തിനാണ് ഗ്രാമത്തിലേക്ക് ഒറ്റയ്ക്ക് യാത്ര തിരച്ചതെന്ന് അറിയില്ലെന്നാണ് കുടുംബാംഗങ്ങള്‍ നല്‍കുന്ന വിശദീകരണം.

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തുന്നവര്‍ക്കെതിരേയും മറ്റ് കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരേയും ശക്തമായ നടപടി സ്വീകരിച്ചിരുന്ന വനിത പോലീസ് ഉദ്യോഗസ്ഥയായിരുന്നു ജുന്‍മോനി. ‘ലേഡി സിങ്കം’, ‘ദബാങ് പോലീസ്’ എന്നീ പേരുകളില്‍ അസമില്‍ പ്രശസ്തയാണ് ജുന്‍മോനി രാഭ.

പ്രതിശ്രുത വരനെ തട്ടിപ്പുകേസില്‍ പിടികൂടി ഏറെ ശ്രദ്ധ നേടിയ ഉദ്യോഗസ്ഥയാണ് ജുന്‍മോനി. ഇതേ കേസില്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ ജുന്‍മോനിയേയും അറസ്റ്റ് ചെയ്തിരുന്നു. പ്രതിശ്രുത വരനുള്‍പ്പെട്ട അഴിമതി കേസിലായിരുന്നു അറസ്റ്റ്. കേസിനെ തുടര്‍ന്ന് ജുന്‍മോനി രാഭയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

വിവാഹത്തിന് മാസങ്ങള്‍ ശേഷിക്കെയാണ് ജുന്‍മോനി രാഭ പ്രതിശ്രുത വരന്‍ പൊഗാഗിനെ വഞ്ചനാക്കുറ്റത്തിന് അറസ്റ്റ് ചെയ്തത്. കരാറുകാരുമായി ഒപ്പുവച്ച സാമ്പത്തിക ഇടപാടുകള്‍ യാഥാര്‍ഥ്യമാക്കാന്‍ പൊഗാഗ് രാഭയെ കരാറുകാര്‍ക്ക് പരിചയപ്പെടുത്തി വിശ്വാസം നേടിയെടുക്കുകയായിരുന്നു.

പിന്നീട് കരാറുകാരെ വഞ്ചിച്ചുവെന്നായിരുന്നു പരാതി. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിന് ശേഷം ഇവര്‍ വീണ്ടും സര്‍വീസില്‍ ചേരുകയും ചെയ്തിരുന്നു. 2022 ജനുവരിയില്‍ ബിഹ്പുരിയ നിയോജക മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ അമിയ കുമാര്‍ ഭൂയാനുമായുള്ള ടെലിഫോണ്‍ സംഭാഷണം ചോര്‍ന്നതോടെ അവര്‍ മറ്റൊരു വിവാദത്തിലും കുടുങ്ങിയിരുന്നു.

Exit mobile version