ആതീഖ് അഹമ്മദിന്റെ മക്കളുടെ സുരക്ഷ വര്‍ധിപ്പിച്ചു: കുട്ടികളെ ചൈല്‍ഡ് കെയര്‍ ഹോമിലേക്ക് മാറ്റി

ലക്‌നൗ: ഉത്തര്‍പ്രദേശ് പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മകന്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്ക് പിന്നാലെ ഗുണ്ടാ നേതാവും സമാജ്‌വാദി പാര്‍ട്ടി മുന്‍ എംപിയായിരുന്ന ആതീഖ് അഹമ്മദും സഹോദരനും അക്രമികളുടെ വെടിയേറ്റ് മരിച്ചു.

കൊല്ലപ്പെട്ട ആതീഖിന്റെ പ്രായപൂര്‍ത്തിയാകാത്ത രണ്ടു മക്കളുടെയും സുരക്ഷ വര്‍ധിപ്പിച്ചു. നിലവില്‍ ചൈല്‍ഡ് കെയര്‍ ഹോമിലാണ് രണ്ടു പേരും ഉള്ളത്. ആതിഖിന്റെ മറ്റ് രണ്ട് മക്കള്‍ ജയിലിലാണ്. മൂന്നാമത്തെ മകന്‍ കഴിഞ്ഞ ദിവസം പോലീസ് ഏറ്റുമുട്ടലില്‍ മരിച്ചിരുന്നു.

അതേസമയം, കൊല്ലപ്പെട്ട ആതീഖ് അഹമ്മദിന്റെയും സഹോദരന്റെയും പോസ്റ്റ്‌മോര്‍ട്ടം നടത്തുക അഞ്ചംഗ ഡോക്ടര്‍മാരുടെ സംഘമാണ്. സ്വരൂപ് റാണി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുക. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്യും.

ആതീഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകത്തിലെ മൂന്ന് പ്രതികളും പ്രയാഗ് രാജിന് പുറത്ത് നിന്നുള്ളവരാണെന്ന് പോലീസ് പറയുന്നു. ലവേഷ് തിവാരി ബാദാ സ്വദേശിയും, സണ്ണി കാസ് ഗഞ്ച് സ്വദേശിയും, അരുണ്‍ മൗര്യ ഹമീര്‍ പൂര്‍ സ്വദേശിയുമാണ്. മൂവരും വെള്ളിയാഴ്ചയോടെയാണ് പ്രയാഗ് രാജില്‍ എത്തിയതെന്ന് പോലീസ് പറയുന്നു.

Exit mobile version