നൂറ്റാണ്ടുകള്‍ പഴക്കമുള്ള നാണയങ്ങളും ആഭരണങ്ങളും; വീട് പണിയാന്‍ മണ്ണ് നീക്കുന്നതിനിടെ നിധി കണ്ടെത്തി തൊഴിലാളികള്‍

മണ്ണ് നീക്കം ചെയ്ത തൊഴിലാളികളാണ് പെട്ടി ആദ്യം കണ്ടെത്തിയത്. എന്താണ് പെട്ടിക്കുള്ളില്‍ എന്ന് ആശങ്ക ഉണ്ടായിരുന്നതിനാല്‍ തൊഴിലാളികളില്‍ ആരും പെട്ടി തുറന്ന് നോക്കാന്‍ തയ്യാറായില്ല.

വീട് പണിയാനായി മണ്ണ് നീക്കുന്നതിനിടെ നിധി കണ്ടെത്തി തൊഴിലാളികള്‍. ഉത്തര്‍ പ്രദേശ് ജലൗനിലെ വ്യാസ് പുര ഗ്രാമത്തിലാണ് വീട് പണിക്കിടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള നാണയങ്ങളും വെള്ളി ആഭരണങ്ങളും അടങ്ങുന്ന നിധി കണ്ടെത്തിയത്.

1862ന് മുമ്പുള്ള നാണയങ്ങളുടെ വലിയ ശേഖരവും വെള്ളി ആഭരണങ്ങളുമാണ് കണ്ടെത്തിയത്. ഇവ രണ്ടും വലിയ ഇരുമ്പ് പെട്ടിക്കുള്ളില്‍ നിറച്ച് മണ്ണില്‍ കുഴിച്ചിട്ട നിലയിലായിരുന്നു. പ്രധാനമന്ത്രി ആവാസ് യോജന പദ്ധിയുടെ ഭാഗമായി നിര്‍മ്മിച്ച് കൊടുക്കുന്ന വീടിന്റെ പണികള്‍ക്കിടെയാണ് നിധി കണ്ടത്.

മണ്ണ് നീക്കം ചെയ്ത തൊഴിലാളികളാണ് പെട്ടി ആദ്യം കണ്ടെത്തിയത്. എന്താണ് പെട്ടിക്കുള്ളില്‍ എന്ന് ആശങ്ക ഉണ്ടായിരുന്നതിനാല്‍ തൊഴിലാളികളില്‍ ആരും പെട്ടി തുറന്ന് നോക്കാന്‍ തയ്യാറായില്ല. ഒടുവില്‍ തൊഴിലാളികള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ഒറായിയിലെ ഡെപ്യൂട്ടി ജില്ലാ മജിസ്ട്രേറ്റ് രാജേഷ് സിംഗിന്റെ സാന്നിധ്യത്തില്‍ പെട്ടി തുറന്ന് നോക്കിയപ്പോഴാണ് അതിപുരാതന നാണയങ്ങളും വെള്ളി ആഭരണങ്ങളുമടങ്ങുന്ന ഒരു വലിയ ശേഖരം പെട്ടിക്കുള്ളില്‍ കണ്ടെത്തിയത്. ഡെപ്യൂട്ടി ജില്ലാ മജിസ്ട്രേറ്റ് പുരാവസ്തു ഗവേഷണ വിഭാഗത്തെ വിവരം അറിയിക്കുകയും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പരിശോധനയിലാണ് നാണയങ്ങള്‍ 1862 ന് മുമ്പുള്ളതാണെന്ന് കണ്ടെത്തിയത്. പരിശോധനകള്‍ക്ക് ശേഷം കണ്ടെത്തിയ നാണയ ശേഖരവും ആഭരണങ്ങളും ഡെപ്യൂട്ടി ജില്ലാ മജിസ്ട്രേറ്റ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് കൈമാറി. ശേഷം നിധി കണ്ടെത്തിയതിന് സമീപത്തായി പരിശോധന നടത്തിയെങ്കിലും മറ്റ് പെട്ടികളൊന്നും കണ്ടെത്താനായില്ലെന്ന് ഡെപ്യൂട്ടി ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.

Exit mobile version