2023-24 കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി. ജനപ്രിയ പ്രഖ്യാപനങ്ങള്‍ കാത്ത് ഇന്ത്യ

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ധനക്കമ്മി കുറയ്ക്കുന്നതിനും സാമ്പത്തിക വളര്‍ച്ചയ്ക്കും വിലക്കയറ്റവും നാണ്യപ്പെരുപ്പവും നിയന്ത്രിക്കുന്നതിനുമാകും ബജറ്റില്‍ ഏറെയും പ്രാധാന്യം നല്‍കുക.

nirmala-sitaraman

മന്ത്രിസഭ അംഗീകാരം നല്‍കിയതോടെ രണ്ടാം നരേന്ദ്ര മോഡി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരണം തുടങ്ങി. ധനമന്ത്രി നിര്‍മല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. നിര്‍ണ്ണായകമായ പല തെരഞ്ഞെടുപ്പുകളും എത്തിനില്‍ക്കെ ബജറ്റ് എത്രത്തോളം ജനപ്രിയമാകുമെന്ന ആകാംഷയിലാണ് ജനങ്ങള്‍.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ധനക്കമ്മി കുറയ്ക്കുന്നതിനും സാമ്പത്തിക വളര്‍ച്ചയ്ക്കും വിലക്കയറ്റവും നാണ്യപ്പെരുപ്പവും നിയന്ത്രിക്കുന്നതിനുമാകും ബജറ്റില്‍ ഏറെയും പ്രാധാന്യം നല്‍കുക. ഇത് കൂടാതെ കൃഷി, ഗ്രാമീണ സമ്പദ് വ്യവസ്ഥ, ആരോഗ്യം, അടിസ്ഥാന സൗകര്യവികസനം, വിദ്യാഭ്യാസം എന്നിവയ്ക്കും മുന്‍ഗണന ലഭിച്ചേക്കാം.

ഭവനവായ്പ ഇളവുകള്‍ നല്‍കിയേക്കാം. ഇലക്ട്രോണിക് വാഹന മേഖല,എസ്.എസ്.എം.ഇ, സ്റ്റാര്‍ട്ടപ്പുകള്‍, ടൂറിസം എന്നിവയ്ക്ക് കൈത്താങ്ങാകുന്ന പദ്ധതികള്‍ ബജറ്റില്‍ ഇടംപിടിച്ചേക്കാം. ആദായനികുതി ഇളവുകളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളവും ബജറ്റ് പ്രഖ്യാപനത്തിനായി കാത്തരിക്കുകയാണ്. എയിംസ്, വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍, സില്‍വര്‍ലൈന്‍ പദ്ധതിക്ക് അംഗീകാരം തുടങ്ങിയവയില്‍ പ്രതീക്ഷയോടെയാണ് കേരളം.

സംസ്ഥാനത്തെ സാമ്പത്തികമായി വരിഞ്ഞുമുറുക്കുന്ന കേന്ദ്രനയങ്ങളിലെ മാറ്റത്തിനാണ് കേരളം കാത്തിരിക്കുന്നത്. കടമെടുപ്പ് പരിധി 2017-ന് മുമ്പുള്ളത് പോലെ പുനസ്ഥാപിക്കല്‍, ജിഎസ്ടി നഷ്ടപരിഹാരം നീട്ടല്‍, വെട്ടിക്കുറച്ച കേന്ദ്രവിഹിതം പുനസ്ഥാപിക്കല്‍ എന്നിവ കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മുന്നിലുള്ള ഏക പരിഹാര മാര്‍ഗങ്ങളാണ്. കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും വായ്പയെടുക്കുന്നത് സര്‍ക്കാരിന്റെ പൊതുകടത്തില്‍ ഉള്‍പ്പെടുത്തരുതെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version