എല്ലാ ഞായറാഴ്ചയും ‘സൂര്യവംശം’: മാനസികനിലയെ ബാധിച്ചാല്‍ ആര് ഉത്തരവാദിത്തം ഏറ്റെടുക്കും; അഭ്യര്‍ഥിച്ച് ആരാധകന്‍

മുംബൈ: ഇഷ്ട താരങ്ങളുടെ പഴയ സിനിമകള്‍ വീണ്ടും കാണുന്ന ആരാധകരുണ്ട്. എന്നാല്‍ ചിലപ്പോള്‍ ആരാധകര്‍ക്കും മടുപ്പുണ്ടാക്കും. അത്തരം ഒരു ആരാധകന്റെ അപേക്ഷയാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. അമിതാഭ് ബച്ചന്റെ ‘സൂര്യവംശ’ത്തിന് നേരെയാണ് ആരാധകന്റെ അമര്‍ഷം. 1999ല്‍ പുറത്തിറക്കിയ ചിത്രം എല്ലാ ഞായറാഴ്ചയും സ്വകാര്യ ചാനലില്‍ നിരന്തരം കാണിക്കുന്നതാണ് ആരാധകന്റെ പ്രശ്‌നം.

നിങ്ങളുടെ ചാനല്‍ കാരണം, എനിക്കും എന്റെ കുടുംബത്തിനും ഇപ്പോള്‍ ഹീരാ താക്കൂറിനെയും (സിനിമയില്‍ ബിഗ് ബി അവതരിപ്പിച്ച കഥാപാത്രം) അദ്ദേഹത്തിന്റെ കുടുംബത്തെയും (രാധ, ഗൗരി) ഞങ്ങളുടെ സ്വന്തം ബന്ധുക്കളെ പോലെ അറിയാം. ഞങ്ങള്‍ക്ക് എല്ലാ ഡയലോഗുകളും മനഃപാഠമാണ്.

നിങ്ങള്‍ (ചാനല്‍) ഈ ചിത്രം ഇനിയും എത്ര തവണ സംപ്രേഷണം ചെയ്യുമെന്ന് ഞാന്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ ചിത്രം സ്ഥിരമായി കാണിക്കുന്നത് എന്റെ മാനസികനിലയെയും വിവേകത്തെയും ബാധിച്ചാല്‍ ആര് ഉത്തരവാദിത്തമേറ്റെടുക്കും? മുന്‍ഗണനാക്രമത്തില്‍ എന്റെ പരാതി പരിഹരിക്കാന്‍ ഞാന്‍ താഴ്മയോടെ അഭ്യര്‍ത്ഥിക്കുന്നു’ എന്നാണ് പരാതി.

അയച്ചയാളുടെ വ്യക്തിപരമായ വിവരങ്ങളൊന്നും വെളിപ്പെടുത്താത്ത കത്തില്‍ ‘സൂര്യവംശം-പീഡിത്’ (സൂര്യവംശത്താല്‍ പീഡിതന്‍) എന്നാണ് പരിചയപ്പെടുത്തുന്നത്.

എഎന്‍ഐയുടെ റിപ്പോര്‍ട്ട് പ്രകാരം ചാനലിന്റെ മുംബൈ ഓഫീസിലാണ് കത്ത് ലഭിച്ചത്. 2005ലെ വിവരാവകാശ നിയമപ്രകാരം കാര്യങ്ങളറിയാനുള്ള തന്റെ അവകാശം ചൂണ്ടിക്കാട്ടിയയാള്‍ ടിവി ചാനലില്‍ നിന്ന് മറുപടി പ്രതീക്ഷിക്കുന്നതായും പറഞ്ഞു. അമിതാഭ് ബച്ചന് പുറമേ സൗന്ദര്യ, രചനാ ബാനര്‍ജി, ആനന്ദ വര്‍ധന്‍, മുകേഷ് റിഷി, അനുപം ഖേര്‍ തുടങ്ങിയവരാണ് ‘സൂര്യവംശത്തി’ല്‍ അഭിനയിച്ചിട്ടുള്ളത്.

Exit mobile version