‘ആർഐപി, മിസ്‌യു’ കോൺഗ്രസ് നേതാവായ പിതാവിന്റെ മരണവാർത്ത ഫേസ്ബുക്കിലൂടെ അറിയിച്ച് മകൻ; ജീവിച്ചിരിക്കുന്ന താൻ എന്ത് മറുപടി നൽകാനാണെന്ന് പിതാവും

പീരുമേട്: അച്ഛൻ മരിച്ചതായി ഫേസ്ബുക്കിൽ വ്യാജ കുറിപ്പിട്ട് മകന്റെ ‘കളിതമാശ’. ജീവിച്ചിരിക്കുന്ന താൻ മരിച്ചെന്ന് കണ്ട് ആദരാഞ്ജലികളും അനുശോചനങ്ങൾക്കും എന്ത് മറുപടി നൽകുമെന്ന് ആലോചിച്ച് അന്ധാളിച്ച് ഇരിക്കുകയാണ് പിതാവും. പീരുമേട് പഞ്ചായത്തിലെ കോൺഗ്രസ് നേതാവും തദ്ദേശസ്ഥാപനത്തിലെ മുൻ ജനപ്രതിനിധിയുമായ അറുപതുകാരനാണ് സ്വന്തം മകൻ പടച്ചുവിട്ട വ്യാജവാർത്തയിൽ കുരുങ്ങിപ്പോയത്.

ഇന്നലെ രാവിലെയാണു മുപ്പത്തിനാലുകാരനായ മൂത്തമകൻ നാടിനെ ‘മരണ വാർത്ത അറിയിച്ചത്.’ പിതാവിന്റെ ചിത്രത്തോടൊപ്പം ‘ആർഐപി, ഐ മിസ് യു’ എന്നിങ്ങനെ തലകെട്ടും നൽകിയിരുന്നു. ഇളയമകന്റെ വാട്‌സാപ്പിൽ വന്ന സന്ദേശത്തിൽ നിന്നാണ് ‘താൻ മരിച്ചു’ എന്ന പ്രചാരണം നടന്നുവെന്ന് താൻ അറിഞ്ഞതെന്ന് പിതാവ് പറയുന്നു. ബന്ധുക്കൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ തുടങ്ങിയവരെല്ലാം അപ്പോഴേക്കും അനുശോചനം രേഖപ്പെടുത്താൻ തുടങ്ങിയിരുന്നു.

https://www.bignewslive.com/wp-content/uploads/2022/12/facebook_bignewslive_malayalam_news.jpg

ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി.മാത്യുവിന്റേതായിരുന്നു ആദ്യത്തെ അനുശോചന സന്ദേശങ്ങളിലൊന്ന്. കുടുംബാംഗങ്ങളുടെ ഫോണിലേക്കും നേതാവിന്റെ ഫോണിലേക്കും മരണകാരണം ചോദിച്ചും സംസ്‌കാര സമയം അറിയാനുമായി വിദേശത്തുനിന്നുൾപ്പെടെ വിളികളെത്തി.

അച്ഛനും മകനും തമ്മിലുള്ള കുടുംബവഴക്കിനെ തുടർന്നാണ് മകൻ ഇത്തരത്തിൽ വാർത്ത പടച്ചുവിട്ടതെന്നാണ് ലഭിക്കുന്ന വിവരം. വ്യാജവാർത്ത പ്രചരിപ്പിച്ച മകനെതിരെ പോലീസിൽ പരാതി നൽകാനാണ് ആദ്യം തീരുമാനിച്ചത്, എന്നാൽ കുടുംബാംഗങ്ങളുമായി തീരുമാനിച്ച് മാപ്പ് നൽകാൻ തീരുമാനം എടുക്കുകയായിരുന്നു.

Exit mobile version