തിമിര ശസ്ത്രക്രിയക്ക് ശേഷം 25 പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു: ഗുജറാത്തിലെ ആശുപത്രിയ്‌ക്കെതിരെ ഗുരുതര പരാതി

ഗുജറാത്ത്: ഗുജറാത്തില്‍ തിമിര ശസ്ത്രക്രിയക്ക് വിധേയരായ 25 പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടതായും മങ്ങല്‍ അനുഭവപ്പെടുന്നതായും പരാതി. അംറേലിയിലെ ആശുപത്രിയില്‍ തിമിര ശസ്ത്രക്രിയക്ക് വിധേയരായവര്‍ക്കാണ് പ്രശ്‌നങ്ങള്‍. ഇവരില്‍ ചിലരെ രാജ്‌കോട്ട്, ഭാവ്‌നഗര്‍, അഹമ്മദാബാദ് എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

പത്ത് ദിവസം മുമ്പ് അംറേലിയിലെ ശാന്തബ ജനറല്‍ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയക്ക് ശേഷം കാഴ്ച നഷ്ടപ്പെട്ടവരാണ് പരാതി നല്‍കിയത്. തുടര്‍ ചികിത്സയ്ക്കായി ഏഴോ എട്ടോ പേരെയാണ് മറ്റ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്.

സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ല കളക്ടര്‍ ചീഫ് ജില്ല ഹെല്‍ത്ത് ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്’. അംറേലി ജില്ലാ കളക്ടറുടെ ഓഫീസര്‍ ഇന്‍-ചാര്‍ജ് പബ്ലിക് റിലേഷന്‍ ഓഫീസര്‍ വിപുല്‍ മേത്ത മാധ്യമങ്ങളോട് പറഞ്ഞു.

കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ട എട്ട് പേരെ അഹമ്മദാബാദിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. അഞ്ച് പേരെ രാജ്‌കോട്ട്, ഭാവ്‌നഗര്‍ ജില്ല ആശുപത്രികളിലേക്കും മാറ്റിയതായി ശാന്തബ ആശുപത്രി അധികൃതര്‍ അറിയിച്ചു.

Exit mobile version