വരാണസി തലസ്ഥാനം: മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും വോട്ടില്ല; ഹിന്ദു രാഷ്ട്ര ഭരണഘടനയുമായി ധരം സന്‍സാദ്

വരാണസി: ഇന്ത്യയെ ഹിന്ദുരാജ്യമാക്കുമെന്ന് പ്രഖ്യാപിച്ച് ഹിന്ദു രാഷ്ട്ര ഭരണഘടനയുടെ കരടുമായി ധരം സന്‍സാദ്. ഫെബ്രുവരിയില്‍ യുപിയിലെ പ്രയാഗ് രാജില്‍ വച്ച് നടന്ന മാഗ് മേളയില്‍ വച്ചാണ് ഇന്ത്യയെ ഹിന്ദുരാജ്യമാക്കുമെന്ന് ഹിന്ദു രാഷ്ട്ര നിര്‍മ്മാണ്‍ സമിതി അംഗവും ശങ്കരാചാര്യ പരിഷത്ത് പ്രസിഡന്റുമായ സ്വാമി ആനന്ദ് സ്വരൂപ് അറിയിച്ചത്.

ഇതിനായി ധര്‍മ സന്‍സാദ് രൂപീകരിക്കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായി കഴിഞ്ഞ ദിവസം ഭരണഘടനയുടെ കരട് അവതരിപ്പിച്ചു. 2023ലെ മാഗ് മേളയില്‍ ഇത് അവതരിപ്പിക്കും. ഇതിനു ശേഷം ഉയരുന്ന നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും കൂടി പരിഗണിച്ചാവും ഭരണഘടനയുടെ അവസാന രൂപം തയ്യാറാക്കുക. പണ്ഡിതന്മാരും വിദഗ്ധരും അടങ്ങുന്ന 30 അംഗ സംഘമാണ് ഭരണഘടനയുടെ പിന്നില്‍. ടൈംസ് ഓഫ് ഇന്ത്യ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഭരണഘടനാ കരട് അനുസരിച്ച് വരാണസിയാവും ഇന്ത്യയുടെ തലസ്ഥാനം. വാരണാസിയില്‍ മതങ്ങളുടെ പാര്‍ലമെന്റ് ഉണ്ടാക്കും. മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഒരു പൗരനെന്ന നിലയില്‍ താമസിക്കാം. ജോലി ചെയ്യുകയോ കച്ചവടം നടത്തുകയോ വിദ്യാഭ്യാസം നേടുകയോ ആവാം. പക്ഷേ, വോട്ടവകാശം ഉണ്ടാവില്ല.

ഹിന്ദു, സിക്ക്, ബുദ്ധ, ജൈന മതക്കാര്‍ക്ക് വോട്ടവകാശമുണ്ടാവും. എല്ലാ പൗരന്മാരും നിര്‍ബന്ധമായി സൈനിക പരിശീലനം നടത്തണം. കൃഷിയ്ക്ക് നികുതിയുണ്ടാവില്ല. 16 വയസില്‍ വോട്ട് ചെയ്യുകയും 25ആം വയസില്‍ മത്സരിക്കുകയും ചെയ്യാം. ബ്രിട്ടീഷ് കാലഘട്ടത്തിലെ നിയമങ്ങള്‍ എല്ലാം നീക്കും.

എല്ലാം വര്‍ണാശ്രമ സമ്പ്രദായത്തിലാവും. ഗുരുകുല സമ്പ്രദായമാകും നടപ്പാക്കുക. ഗണിതം, നക്ഷത്രം, അയുര്‍വേദം, ജ്യോതിഷം അടക്കമുള്ള വിഷയങ്ങളില്‍ വിദ്യാഭ്യാസം നല്‍കുമെന്നും കരടില്‍ പറയുന്നു. നിലവില്‍ 32 പേജുകളുള്ള കരട് രൂപമാണ് തയ്യാറാക്കിയിരിക്കുന്നത്. പൂര്‍ണമായ ഭരണഘടന 750 പേജുകളുണ്ടാവും.

ഇന്ത്യയെ ഹിന്ദു രാജ്യമാക്കുകയാണ് പ്രഥാന ലക്ഷ്യമെന്ന് സംഭവി പീതദീശ്വര്‍ സ്വാമി ആനന്ദ് സ്വരൂപും പറഞ്ഞു. 300ലധികം ഭേദഗതികള്‍ ഭരണഘടനയിലുണ്ട്. മതനിരപേക്ഷത എന്ന വാക്ക് ഭരണഘടനയിലുണ്ട്. ഇസ്ലാമിക ഭീകരവാദം വര്‍ധിക്കുന്ന ഈ സമയത്ത് പല സംസ്ഥാനങ്ങളിലും ഹിന്ദുക്കള്‍ ന്യൂനപക്ഷമാവുകയാണ്. അതുകൊണ്ട് ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ ഇതാണ് പറ്റിയ സമയമെന്നും സ്വാമി പറഞ്ഞു. മുസ്ലിം രാഷ്ട്രങ്ങളില്‍ താമസിക്കുന്ന ഹിന്ദുക്കള്‍ക്ക് വോട്ടവകാശമുണ്ടോ? പിന്നെ ഇന്ത്യയില്‍ എന്തിനു നല്‍കണമെന്നും സ്വാമി ചോദിക്കുന്നു.

Exit mobile version