വീട്ടില്‍ തിരിച്ചെത്താന്‍ താമസിച്ചു : അമ്മയുടെ വഴക്ക് പേടിച്ച് കാമുകനെ വിവാഹം ചെയ്ത് 15കാരി

നാഗ്പൂര്‍ : വീട്ടില്‍ തിരിച്ചെത്താന്‍ താമസിച്ചതില്‍ അമ്മയുടെ വഴക്ക് ഭയന്ന് കാമുകനെ വിവാഹം ചെയ്ത് 15കാരി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന് 20കാരന്‍ കാമുകന്‍ അറസ്റ്റിലുമായി. നാഗ്പൂരിലെ ഹഡ്‌കേശ്വറിലാണ് സംഭവം.

ജൂണ്‍ 13ന് കാണാതായ പെണ്‍കുട്ടിക്ക് വേണ്ടി അഞ്ച് ദിവസമായി തിരച്ചിലിലായിരുന്നു പോലീസ്. ഒടുവില്‍ വെള്ളിയാഴ്ച വൈകുന്നേരം ജരിപത്കയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തുന്നത്. ജൂണ്‍ 12ന് കാമുകനെ കാണാന്‍ പോയതായിരുന്നു പെണ്‍കുട്ടി. എന്നാല്‍ വീട്ടിലെത്താന്‍ വൈകിയതിനാല്‍ അമ്മ വഴക്ക് പറയുമെന്ന് ഭയന്ന് ഇരുവരും ഒളിച്ചോടാന്‍ തീരുമാനിച്ചു. ആദ്യം ഒരു ബന്ധുവിന്റെ വീട്ടില്‍ കുട്ടിയെ താമസിപ്പിച്ച യുവാവ് പിന്നീട് ഒരു മുറി വാടകയ്‌ക്കെടുത്ത് കുട്ടിയെ അവിടേക്ക് മാറ്റി. പിന്നീട് ജരിപത്കയില്‍ ഒരു ക്ഷേത്രത്തില്‍ വെച്ച് വിവാഹം ചെയ്യുകയായിരുന്നു.

പെണ്‍കുട്ടിയുടെ അമ്മയുടെ ഫോണിലെ കോള്‍ റെക്കോര്‍ഡുകളും വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് പോലീസ് ഇരുവരെയും കണ്ടെത്തിയത്. യുവാവിന്റെ സിംകാര്‍ഡ് ഇയാള്‍ നശിപ്പിച്ചിരുന്നെങ്കിലും ഇയാളുടെ അമ്മയുമായി ഫോണിലൂടെ യുവാവ് ബന്ധപ്പെട്ടതും കേസില്‍ വഴിത്തിരിവായി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുക, പീഡിപ്പിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

Exit mobile version