അച്ഛനമ്മമാരാണെന്ന് അവകാശവാദം: 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദമ്പതികള്‍ക്ക് നോട്ടിസ് അയച്ച് ധനുഷ്

ചെന്നൈ: മാതാപിതാക്കളെന്ന് അവകാശവാദമുന്നയിച്ചെത്തിയ ദമ്പതികള്‍ക്ക് നോട്ടിസ് അയച്ച് നടന്‍ ധനുഷ്. മധുര സ്വദേശികളോട് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ധനുഷിന്റെയും പിതാവ് കസ്തൂരിരാജയുടെയും അഭിഭാഷകന്‍ ദമ്പതികള്‍ക്ക് നോട്ടിസ് അയച്ചത്.

തങ്ങളുടെ ബയോളജിക്കല്‍ മകനാണ് ധനുഷ് എന്നാണ് മധുര സ്വദേശികളുന്നയിച്ച വാദം. ഇത്തരം വാദങ്ങള്‍ അവസാനിപ്പിക്കണമെന്നും അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ 10 കോടി നഷ്ടപരിഹാരം നല്‍കണമെന്നുമാണ് നോട്ടിസില്‍ പറയുന്നത്.

ദമ്പതികളുന്നയിക്കുന്ന ആരോപണങ്ങള്‍ തെറ്റാണെന്നും മാപ്പ് പറയണമെന്നുമാണ് ധനുഷിന്റെയും പിതാവിന്റെയും ആവശ്യം. ആരോപണത്തില്‍ മാപ്പ് പറയണമെന്നും ഇത് നിഷേധിച്ചുകൊണ്ട് പരസ്യമായി പത്രക്കുറിപ്പ് ഇറക്കണമെന്നും നേരത്തെയും ധനുഷും പിതാവും ആവശ്യപ്പെട്ടിരുന്നു.

കീപ് ഇറ്റ് അപ് ബ്രോ, ശ്രീജിത്ത് പണിക്കരുടെ ‘പുഴു’ പരിഹാസ പോസറ്റിനെ പിന്തുണച്ച് മേജര്‍ രവി

ധനുഷിനെതിരെ തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും പരസ്യമായി മാപ്പ് പറയാനും ദമ്പതിമാരോട് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ പരാതി പിന്‍വലിച്ചില്ലെങ്കില്‍ നടന്റെ പ്രശസ്തി നശിപ്പിച്ചതിന് ദമ്പതിമാര്‍ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് നേരിടേണ്ടിവരുമെന്ന് വക്കീല്‍ നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കുന്നു.

മധുരയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിച്ച തങ്ങളുടെ മൂന്ന് മക്കളില്‍ ഒരാളാണ് ധനുഷ് എന്ന് അവകാശപ്പെട്ടായിരുന്നു റിട്ടയേര്‍ഡ് സര്‍ക്കാര്‍ ബസ് കണ്ടക്ടറായ കതിരേശനും ഭാര്യ മീനാക്ഷിയും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിനെ സമീപിച്ചത്. തങ്ങളുടെ ദൈനംദിന ചെലവുകള്‍ക്ക് പണം നല്‍കാന്‍ താരം വിസമ്മതിക്കുകയാണെന്നും അവര്‍ അവകാശപ്പെട്ടിരുന്നു.

Exit mobile version