ഖലിസ്ഥാന്‍ വിമോചന സേനയെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു; യുഎപിഎ നിയമ പ്രകാരമാണ് നിരോധനം

ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ വിമോചന സേനയെ (കെഎല്‍എഫ്) കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. യുഎപിഎ നിയമ പ്രകാരമാണ് നിരോധനം. പഞ്ചാബിനെ വിഭജിക്കണമെന്ന ആവശ്യമുന്നയിച്ച് വിവിധ സ്ഥലങ്ങളില്‍ നടന്ന ആക്രമണങ്ങള്‍, സ്‌ഫോടനങ്ങള്‍, മറ്റ് ഭീകര പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ഖലിസ്ഥാന് വിമോചന സേനയും അതിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിയമ വിരുദ്ധ പട്ടികയില്‍ പെടുത്തി നിരോധിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. യുഎപിഎ ചുമത്തി നിരോധിക്കുന്ന നാല്‍പതാമത്തെ സംഘടനയാണ് കെഎല്‍എഫ്.

സ്വതന്ത്ര ഖലിസ്ഥാന്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിട്ട് 1986ല്‍ നിലവില്‍ വന്ന സംഘടനയാണ് കെഎല്‍എഫ്.
പഞ്ചാബില് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശക്തമായിരുന്ന 1980 കളിലും 1990 കളിലും സംസ്ഥാനത്ത് നിരവധി നിയമ വിരുദ്ധ നടപടികള്‍ ഈ സംഘടന നടത്തിയിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ബോംബ് നിര്‍മ്മാണം, കൊള്ളയടിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, ബാങ്ക് കൊള്ള, കൊലപാതകം തുടങ്ങിയവയില്‍ സംഘടനയ്ക്ക് പങ്കുണ്ടെന്ന് അന്വേഷണ റിപ്പോര്‍ട്ടല്‍ പറയുന്നു. സംഘടന ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും കടുത്ത ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി യുവാക്കളെ റിക്രൂട്ട് ചെയ്യുകയും ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.

Exit mobile version