യോഗത്തിന് പോകുന്നതിനിടെ റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം: പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ ഇന്നോവ വിട്ടുനല്‍കി കേന്ദ്രമന്ത്രി; ബൈക്കില്‍ ചടങ്ങിനെത്തി, മാതൃകയ്ക്ക് അഭിനന്ദനം

ബംഗളൂരു: റോഡപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ സ്വന്തം ഇന്നോവ വിട്ടുനല്‍കി വനിതാ കേന്ദ്രമന്ത്രി. തന്റെ കണ്‍മുന്നില്‍ വച്ച് ഒരു റോഡപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ താന്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ വിട്ടു നല്‍കിയ ശേഷം ഒരു ബൈക്കില്‍ യാത്ര തുടര്‍ന്ന വനിതാ കേന്ദ്ര മന്ത്രിയാണ് വാര്‍ത്തകളിലെ താരം.

കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ സഹമന്ത്രി ശോഭ കരന്ദ്ലാജെയാണ് തന്റെ ടൊയോട്ട ഇന്നോവ ക്രിസ്റ്റ അപകടത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ വിട്ടു നല്‍കിയത്. പിന്നീട് അതുവഴി വന്ന ഒരു ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കയറി യാത്ര തുടര്‍ന്നാണ് മന്ത്രി ഏവരെയും അമ്പരപ്പിച്ചത്.

കര്‍ണാടകയിലാണ് സംഭവം. സ്‌കോഡ കുഷാക്കും ടൊയോട്ട ഫോര്‍ച്യൂണര്‍ ലെജന്‍ഡറും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഈ സമയം കേന്ദ്രമന്ത്രി തന്റെ വാഹനത്തില്‍ ഇതേ റോഡിലൂടെ പോകുകയായിരുന്നു. വിജയനഗര്‍ ജില്ലയിലെ ഹൊസപേട്ടയില്‍ നടന്ന ബിജെപി സംസ്ഥാന പ്രവര്‍ത്തന സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ ബംഗളൂരുവില്‍ നിന്ന് കാറില്‍ വരികയായിരുന്നു മന്ത്രി.

അപകടത്തില്‍പ്പെട്ടവരെ കണ്ട മന്ത്രി വാഹനം നിര്‍ത്തി അവരെ സഹായിക്കാന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു. അവരുടെ സുഖവിവരങ്ങള്‍ ചോദിച്ചറിഞ്ഞ മന്ത്രി അവരെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കാന്‍ തന്റെ ഔദ്യോഗിക കാര്‍ തന്നെ വിട്ടു നല്‍കി. ഡ്രൈവറോട് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടു.

ഔദ്യോഗിക വാഹനമായ ടൊയോട്ട ഇന്നോവ ക്രിസ്റ്റ അപകടത്തില്‍പ്പെട്ടയാളെ സംഭവസ്ഥലത്ത് നിന്ന് കൊണ്ടുപോകുമ്പോള്‍ എംപി അതേ റോഡിലൂടെ കടന്നുപോവുകയായിരുന്ന മോട്ടോര്‍ സൈക്കിള്‍ റൈഡറില്‍ നിന്ന് ലിഫ്റ്റ് ചോദിച്ചു. മന്ത്രി ബൈക്കിന്റെ പിന്‍സീറ്റിലേക്ക് കയറുന്ന ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

അതേസമയം സ്‌കോഡ കുഷാക്കിന്റെയും ടൊയോട്ട ഫോര്‍ച്യൂണറിന്റെയും മുന്‍ഭാഗത്തിന് കനത്ത കേടുപാടുകള്‍ സംഭവിച്ചതായി പുറത്തു വന്ന ദൃശ്യങ്ങള്‍ കാണിക്കുന്നു. അപകടത്തിന്റെ കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

അപകടസ്ഥലത്ത് നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയായിരുന്നു മന്ത്രി പങ്കെടുക്കേണ്ടിയിരുന്ന യോഗ സ്ഥലം. പരിക്കേറ്റവര്‍ക്ക് കാര്‍ നല്‍കി സമയോചിതമായി സഹായിച്ച മന്ത്രി ശോഭ കരന്ദ്ലാജെയുടെ നടപടിയെ നാട്ടുകാര്‍ അഭിനന്ദിക്കുകയാണ്.

Exit mobile version