‘അപ്പു വിദേശത്ത് ഷൂട്ടിംഗിലാണ്, ഉടന്‍ എത്തും’! മാസങ്ങള്‍ പിന്നിട്ടിട്ടും പുനീതിന്റെ മരണം അറിയാതെ നാഗമ്മ

കന്നഡ യുവനടന്‍ പുനീത് രാജ്കുമാറിന്റെ വിയോഗ വാര്‍ത്ത ഞെട്ടലോടെയാണ് സിനിമാ ലോകം കേട്ടത്. ഹൃദയാഘാതമായിരുന്നു പുനീതിന്റെ ജീവന്‍ കൊണ്ടു പോയത്.

പുനീത് നിത്യനിദ്രയിലായിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും ഇനിയും ആ വിയോഗം അറിയാത്ത ഒരാള്‍ അദ്ദേഹത്തിന്റെ കുടുംബത്തിലുണ്ട്. അത് മറ്റാരുമല്ല പുനീതിന്റെ പിതൃസഹോദരിയായ നാഗമ്മ.

നടന്‍ രാജ്കുമാറിന്റെ സഹോദരിയായ നാഗമ്മയ്ക്ക് ഇപ്പോള്‍ 90 വയസ്സായി. വാര്‍ധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് വിശ്രമജീവിതം നയിക്കുകയാണ് നാഗമ്മ. പുനീത് മരിച്ച വിവരം മാസങ്ങള്‍ കഴിഞ്ഞിട്ടും കുടുംബാംഗങ്ങള്‍ നാഗമ്മയെ അറിയിച്ചിട്ടില്ല. നാഗമ്മയ്ക്ക് അത് താങ്ങാനാകില്ലെന്ന് കുടുംബാംഗങ്ങള്‍ക്ക് അറിയാം.

‘നാഗമ്മയ്ക്ക് അപ്പു പ്രിയപ്പെട്ടവനായിരുന്നു. കുട്ടിക്കാലത്തെല്ലാം നാഗമ്മയാണ് അദ്ദേഹത്തെ നോക്കിയിരുന്നത്. ഗഞ്ജനൂരിലെ കുടുംബവീട്ടില്‍ നാഗമ്മയെ കാണാന്‍ ഇടയ്ക്കിടെ പുനീത് വരുമായിരുന്നു. അവര്‍ തമ്മില്‍ തീവ്രമായ ആത്മബന്ധമുണ്ടായിരുന്നു. പുനീതിന്റെ മരണവാര്‍ത്തയറിഞ്ഞാല്‍ നാഗമ്മ അതിജീവിക്കുകയില്ല. അതുകൊണ്ട് ആര്‍ക്കും അത് തുറന്ന് പറയാനുള്ള ധൈര്യമില്ല.

ഇടയ്ക്കിടെ അപ്പു എവിടെ എന്ന് ചോദിക്കും. വിദേശത്ത് സിനിമാ ചിത്രീകരണത്തിന് പോയിരിക്കുകയാണെന്നും ഉടന്‍ മടങ്ങിയെത്തുമെന്ന് കള്ളം പറയുകയും ചെയ്യും. പുനീതിന്റെ സിനിമകള്‍ കാണിച്ചുകൊടുക്കുമ്പോള്‍ അവര്‍ സന്തോഷവതിയാകും. പുനീതിന്റെ സഹോദരന്‍ രാഘവേന്ദ്ര രാജ്കുമാറിന് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹൃദയാഘാതമുണ്ടായി. അത് പോലും നാഗമ്മയ്ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. പിന്നെ എങ്ങിനെയാണ് മരണവാര്‍ത്ത തുറന്ന് പറയാനാകുക’- പുനീതിന്റെ ഒരു കുടുംബാംഗം പറയുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 29 നാണ് പുനീത് രാജ്കുമാര്‍ അന്തരിച്ചത്. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പുനീതിന്റെ അവസാന ചിത്രമായ ജെയിംസ് ഇന്ന് റിലീസിനെത്തുകയാണ്. ചേതന്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയ ആനന്ദാണ് നായിക. ഒരു സൈനികന്റെ വേഷത്തിലാണ് പുനീത് ചിത്രത്തിലെത്തുന്നത്.

പുനീത് രാജ് കുമാറിന്റെ പിറന്നാള്‍ ദിവസത്തിലാണ് അവസാന ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. കര്‍ണാടകയില്‍ മാത്രം അറുനൂറോളം തീയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Exit mobile version