ട്രാൻസ് വ്യക്തിയായ മകൾക്കായി വയസ്സറിയിക്കൽ ചടങ്ങ് നടത്തി തമിഴ് ദമ്പതികൾ. തമിഴ്നാട്ടിലെ കൂഡല്ലൂർ ജില്ലയിലെ വിരുദച്ചലത്തെ കൊലാഞ്ചി-അമുത ദമ്പതികളാണ് തങ്ങളുടെ ഇരുപത്തിയൊന്ന് വയസ്സുള്ള നിഷയ്ക്ക് വേണ്ടിയാണ് ചടങ്ങുകൾ നടത്തിയത്.
തമിഴ്നാട്ടിൽ പെൺകുട്ടികൾ പ്രായപൂർത്തിയായാൽ നടത്തുന്ന ചടങ്ങാണ് വയസ്സറിയിക്കൽ ചടങ്ങ്. മകൾക്കു വേണ്ടി ഈ ചടങ്ങ് നടത്താനും അമുദയും കൊലാഞ്ചിയും തീരുമാനിക്കുകയായിരുന്നു. ചടങ്ങിന് അടുത്ത ബന്ധുക്കളും അയൽവാസികളും സ്കൂളിലെ നിഷയുടെ സുഹൃത്തുക്കളുമെല്ലാം ചടങ്ങിന് എത്തിയിരുന്നു.
നിഷാന്ത് എന്നായിരുന്നു കൊലാഞ്ചിയും അമുദയും നേരത്തെ മകന് പേരിട്ടിരുന്നത്. എന്നാൽ ട്രാൻസ് വ്യക്തിയായ നിഷാന്തിനെ ആദ്യം വീആദ്യം വീട്ടുകാർ എതിർത്തിരുന്നു. തുടർന്ന് ഏതാനും വർഷങ്ങൾക്ക് മുമ്പ് വീട് വിട്ടിറങ്ങി. പിന്നീട് ട്രാൻസ് സമൂഹത്തിനൊപ്പമായിരുന്നു നിഷാന്തിന്റെ താമസം.
പിന്നീട് മനസ്സു മാറിയ അമുദയും കൊലാഞ്ചിയും ട്രാൻസ് വനിതയാകാനുള്ള നിഷാന്തിന്റെ തീരുമാനത്തിന് പിന്തുണ നൽകുകയായിരുന്നു. നിഷാന്തിനെ നിഷയായി ഇരുവരും വീട്ടിലേക്ക് സ്വീകരിച്ചു. നിഷാന്ത് എന്ന പേര് മാറ്റി നിഷ എന്ന പുതിയ പേര് നൽകിയതും മാതാപിതാക്കൾ തന്നെയാണ്.
തന്റെ തീരുമാനവും മാറ്റവും അംഗീകരിച്ച വീട്ടുകാരോടും ബന്ധുക്കളോടും നന്ദിയുണ്ടെന്ന് നിഷ പ്രതികരിച്ചു. സ്വന്തം മക്കളുടെ ആഗ്രഹങ്ങൾ അംഗീകരിക്കാനും ബഹുമാനിക്കാനും തന്റെ മാതാപിതാക്കളെ പോലെ എല്ലാ രക്ഷിതാക്കളും തയ്യാറാവണമെന്നും നിഷ കൂട്ടിച്ചേർത്തു.