ജമ്മു-കാശ്മീരില്‍ ബിജെപി വിട്ട് പീപ്പിള്‍ കോണ്‍ഫറന്‍സ്; ഒറ്റക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കും

നിലവില്‍ ഒരു പാര്‍ട്ടിയുമായും പീപ്പിള്‍സ് കോണ്‍ഫറന്‍സിന് സഖ്യമില്ലെന്ന് പാര്‍ട്ടി നേതാവ് ആബിദ് അന്‍സാരി പറഞ്ഞു

ജമ്മു-കശ്മീരില്‍ പീപ്പിള്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി ബിജെപി വിട്ടു. ബിജെപി പിന്തുണയോടെ ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് ഒരു മാസം പിന്നിടുമ്പോഴാണിത്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് മുന്‍മന്ത്രിയായ സജ്ജാദ് ലോണിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പീപ്പീള്‍സ് കോണ്‍ഫറന്‍സ് വ്യക്തമാക്കി. 87 സീറ്റുകളിലും പീപ്പിള്‍സ് കോണ്‍ഫറന്‍സ് മത്സരിക്കും.

നിലവില്‍ ബിജെപിയുമായുള്ള സജ്ജദ് ലോണിന്റെ ബന്ധം അവസാനിച്ചു, നിലവില്‍ ഒരു പാര്‍ട്ടിയുമായും പീപ്പിള്‍സ് കോണ്‍ഫറന്‍സിന് സഖ്യമില്ലെന്ന് പാര്‍ട്ടി നേതാവ് ആബിദ് അന്‍സാരി പറഞ്ഞു. സജ്ജദ് ലോണ്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയുമായി കൈകോര്‍ക്കുകയും മന്ത്രിയാവുകയും ചെയ്തിരുന്നെങ്കിലും പീപ്പിള്‍സ് കോണ്‍ഫറന്‍സിന് ബിജെപിയുമായി യാതൊരു സഖ്യവും ഉണ്ടായിരുന്നില്ലെന്നും ആബിദ് അന്‍സാരി പറഞ്ഞു.

87 അംഗ നിയമസഭ സീറ്റുകളില്‍ രണ്ട് സീറ്റുകളാണ് പീപ്പിള്‍സ് കോണ്‍ഫറന്‍സിനുണ്ടായിരുന്നത്. പിഡിപി-ബിജെപി സഖ്യ സര്‍ക്കാരില്‍ സജ്ജദ് ലോണ്‍ മന്ത്രിയായിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് ഒരു പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കാതെ നീങ്ങാനാണ് പീപ്പിള്‍സ് കോണ്‍ഫറന്‍സ് നീക്കം.

Exit mobile version