ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ്: സാരികളില്‍ നിറഞ്ഞ് ശ്രീരാമനും മോഡിയും യോഗിയും

ലക്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തര്‍പ്രദേശ് നിലനിര്‍ത്താനൊരുങ്ങി തന്നെ ബിജെപി. തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ ഗുജറാത്തിലെ ടെക്സ്റ്റൈല്‍ ഹബ്ബായ സൂറത്തില്‍ സാരികളുടെ നിര്‍മ്മാണം തകൃതിയായി നടക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ചിത്രങ്ങളുള്ള സാരികളാണ് യുപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സൂറത്തില്‍ ഒരുക്കുന്നത്.

മാത്രമല്ല, ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമര കൊണ്ട് നിറഞ്ഞ സാരികളുമുണ്ട്,’ശ്രീരാമനെ കൊണ്ടുവന്നവരെ ഞങ്ങള്‍ കൊണ്ടുവരും’ എന്ന മുദ്രാവാക്യവും ഇതിലുണ്ട്.

ഉത്തര്‍പ്രദേശിലെ സ്ത്രീകള്‍ക്കിടയില്‍ സാരികള്‍ വിതരണം ചെയ്യുമെന്ന് പറഞ്ഞുള്ള നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ ഫെബ്രുവരി 10 മുതല്‍ ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. മാര്‍ച്ച് 10ന് ഫലം പ്രഖ്യാപിക്കും.

അഹമ്മദാബാദില്‍ നിന്നുള്ള ഒരു മാധ്യമപ്രവര്‍ത്തകനാണ് വീഡിയോ ഷെയര്‍ ചെയ്തത്. ഇത് സ്ത്രീ വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിനുള്ള പ്രചാരണത്തിന്റെ ഭാഗമാണെന്ന് വീഡിയോയില്‍ പറയുന്നു.

‘അയോധ്യ വിഷയത്തില്‍ നിര്‍മ്മിച്ച സാരികള്‍’, കിഴക്കന്‍, പടിഞ്ഞാറന്‍ യുപിയിലെ സ്ത്രീകള്‍ക്ക് 1,000 സാരികള്‍ വിതരണം ചെയ്യാന്‍ പദ്ധതിയുണ്ടെന്ന് പറയുന്നു.

Exit mobile version