ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ഥിയാവാന്‍ ഇഡി ജോയിന്റ് ഡയറക്ടര്‍ രാജിവച്ചു

വാരണാസി: ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപി സ്ഥാനാര്‍ഥിയാവാന്‍ എന്‍ഫോഴ്സ്മെന്റ് ഡയക്ടറേറ്റ് (ഇഡി) ജോയിന്റ് ഡയറക്ടര്‍ രാജിവച്ചതായി റിപ്പോര്‍ട്ട്. രാജേശ്വര്‍ സിങ് ആണ് ഇഡി ജോയിന്റ് ഡയറക്ടര്‍ സ്ഥാനം രാജിവച്ചത്.

ഇദ്ദേഹം ബിജെപിക്ക് വേണ്ടി സാഹിയാബാദ് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ തന്നെ ഇദ്ദേഹം ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് സംഭവത്തില്‍ ഒരു സ്ഥിരീകരണം വന്നിരിക്കുന്നത്.

മികച്ച കുറ്റാന്വേഷകനായി പേരുകേട്ട രാജേശ്വര്‍ സിങ് രാജ്യത്തെ പ്രശസ്തമായ നിരവധി അഴിമതി കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായിരുന്നു. എയര്‍സെല്‍-മാക്സിസ് കേസ്, 2ജി സ്പെക്ട്രം കേസ്, കല്‍ക്കരി അഴിമതി, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി കേസ്, അഗസ്ത വെസ്റ്റാലാന്‍ഡ് അഴിമതി കേസ്- എന്നീ പ്രമാദമായ കേസ് അന്വേഷണത്തിന്റെ ഭാഗമായിരുന്നു രാജേശ്വര്‍ സിങ്.

ബിജെപി ഭരിക്കുന്ന നാലു സംസ്ഥാനങ്ങളടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശിലാണ് ആദ്യം വോട്ടെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 10, 14, 20, 23, 27, മാര്‍ച്ച് മൂന്ന്, ഏഴ് എന്നീ ഏഴു ഘട്ടങ്ങളിലായാണ് ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് അരങ്ങേറുക.

യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നീ അഞ്ചു സംസ്ഥാനങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക. അഞ്ചു സംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

Exit mobile version