പുതുവര്‍ഷത്തില്‍ അല്‍പം ആശ്വാസം: വസ്ത്രങ്ങള്‍ക്കും ചെരിപ്പിനും വില വര്‍ധിപ്പിക്കില്ല; പ്രതിഷേധത്തെ തുടര്‍ന്ന് മുട്ടുമടക്കി കേന്ദ്രം, ജിഎസ്ടി വര്‍ധന പിന്‍വലിച്ചു

ന്യൂഡല്‍ഹി: പുതുവര്‍ഷത്തില്‍ അല്‍പം ആശ്വസിയ്ക്കാം, തുണിത്തരങ്ങള്‍ക്ക് ജിഎസ്ടി വര്‍ധന ഉണ്ടാകില്ല. കേന്ദ്ര ബജറ്റിന് മുന്നോടിയായി ഡല്‍ഹിയില്‍ ഇന്ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് നികുതി വര്‍ധനയുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനം ഉണ്ടായത്.

തുണിത്തരങ്ങള്‍ക്കും ചെരിപ്പിനും വില വര്‍ധിപ്പിക്കാനുള്ള തീരുമാനം ഇപ്പോള്‍ നടപ്പാക്കില്ല. സംസ്ഥാനങ്ങളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് ജിഎസ്ടി കൗണ്‍സില്‍ നികുതി വര്‍ധന ഇപ്പോള്‍ വേണ്ടെന്ന് വച്ചത്.

ആയിരം രൂപ വരെയുള്ള തുണിത്തരങ്ങള്‍ക്കും ചെരിപ്പിനും 12 ശതമാനം നികുതി ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഗുജറാത്ത്, ബംഗാള്‍, ഡല്‍ഹി, രാജസ്ഥാന്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ ശക്തമായ എതിര്‍പ്പ് അറിയിച്ചതിനെ തുടര്‍ന്നാണ് പിന്മാറ്റം.

46-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ കേരളം അടക്കം നിരവധി സംസ്ഥാനങ്ങള്‍ നികുതി വര്‍ധനയ്‌ക്കെതിരെ നിലപാടെടുത്തിരുന്നു. ജിഎസ്ടി കൗണ്‍സില്‍ ഏകകണ്ഠമായാണ് തീരുമാനം എടുത്തത്. ഇതോടെയാണ് ചെരുപ്പുകള്‍, വസ്ത്രങ്ങള്‍ എന്നിവയ്ക്ക് വര്‍ദ്ധിപ്പിച്ച നികുതി നാളെ മുതല്‍ പ്രാബല്യത്തില്‍ വരുത്തേണ്ടെന്ന തീരുമാനം.

അടിയന്തരമായി വിളിച്ച് ചേര്‍ത്ത ജിഎസ്ടി കൗണ്‍സില്‍ യോഗം കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ വിഗ്യാന്‍ ഭവനിലാണ് ചേര്‍ന്നത്. ചെരുപ്പുകള്‍ക്കും വസ്ത്രങ്ങള്‍ക്കും വര്‍ദ്ധിപ്പിച്ച 12 ശതമാനം നികുതി നാളെ മുതല്‍ നിലവില്‍ വരാനിരിക്കെയാണ് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്റെ തീരുമാനം.

നികുതി 12 ശതമാനമായി വര്‍ദ്ധിപ്പിച്ച തീരുമാനത്തിനെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. വര്‍ദ്ധിപ്പിച്ച നികുതി ചുമത്തുന്നത് നീട്ടി വയ്ക്കണമെന്ന് വ്യാപാര സംഘടനകളും ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ ഈ വിഷയത്തില്‍ സംസ്ഥാനത്തെ എല്ലാ ജിഎസ്ടി ഓഫിസുകളിലേക്കും മാര്‍ച്ചും ധര്‍ണയും നടന്നിരുന്നു.

നേരത്തെ ആയിരത്തിന് മുകളിലുള്ള തുണിത്തരങ്ങള്‍ക്കായിരുന്നു അഞ്ച് ശതമാനം ജിഎസ്ടി ചുമത്തിയിരുന്നത്. ലുങ്കി, തോര്‍ത്ത്, സാരി, മുണ്ടുകള്‍ തുടങ്ങി എല്ലാ തുണിത്തരങ്ങള്‍ക്കു വില കൂടുമെന്നതിനാല്‍ പുതിയ നിരക്ക് ഈ മേഖലയുടെ നട്ടെല്ലൊടിക്കുമെന്നാണ് വ്യാപാരികളുടെ വാദം.

സംസ്ഥാനത്തെ മുപ്പതിനായിരത്തോളം വസ്ത്ര വ്യാപാരികളാണ് ജിഎസ്ടി പരിഷ്‌ക്കാരം മൂലം പ്രതിസന്ധി നേരിടാന്‍ പോകുന്നതെന്നായിരുന്നു വ്യാപാരികള്‍ പറയുന്നത്. ഇവരെ ആശ്രയിച്ച് കഴിയുന്ന രണ്ടുലക്ഷം കുടുംബങ്ങളും പട്ടിണിയിലാകും. 75 വര്‍ഷമായി തുണിത്തരങ്ങള്‍ക്ക് ഇങ്ങനെയൊരു നികുതി ചുമത്തിയിട്ടില്ല. ഇതൊഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജിഎസ്ടി കൗണ്‍സിലില്‍ ആവശ്യപ്പെടണമെന്നും വ്യാപാരികള്‍ പറഞ്ഞിരുന്നു.

അതേസമയം, ജിഎസ്ടി നഷ്ടപരിഹാരം എത്രയും വേഗം ലഭ്യമാക്കണമെന്നും നഷ്ടപരിഹാര കാലാവധി അഞ്ച് വര്‍ഷത്തേയ്ക്ക് കൂടി നീട്ടണമെന്നും കൗണ്‍സില്‍ യോഗത്തില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെടും.

Exit mobile version