മധ്യപ്രദേശില്‍ ആദിവാസി തൊഴിലാളി ഖനിയില്‍ നിന്ന് കണ്ടെടുത്തത് 60 ലക്ഷം രൂപ വിലമതിക്കുന്ന വജ്രം

മാണ്ഡ്‌ല : മധ്യപ്രദേശില്‍ ആദിവാസി തൊഴിലാളി ഖനിയില്‍ നിന്ന് കണ്ടെടുത്തത് അറുപത് ലക്ഷം രൂപ വിലമതിക്കുന്ന വജ്രം. മുലായം സിങ് എന്ന തൊഴിലാളിക്കാണ് മധ്യപ്രദേശിലെ ബുന്ദര്‍ഖണ്ഡ് മേഖലയിലെ ഖനിയില്‍ നിന്ന് വജ്രം കിട്ടിയത്.

ലോകത്തിലെ തന്നെ പ്രശസ്തമായ ഖനികളിലൊന്നായ പന്ന വജ്ര ഖനിയില്‍ നിന്നാണ് മുലായം സിങ്ങിന്റെ ജീവിതം തന്നെ മാറ്റി മറിച്ച വജ്രം കണ്ടെടുത്തത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. സിങ്ങിനൊപ്പം ഖനിയിലിറങ്ങിയ മറ്റ് കുറച്ച് പേര്‍ക്കും വജ്രം ലഭിച്ചിട്ടുണ്ട്. എന്നാലിവയ്ക്ക് സിങ്ങിന് കിട്ടിയ വജ്രത്തിന്റെ അത്ര വിലമതിക്കില്ല. സിങ് കണ്ടെത്തിയ വജ്രത്തിന് 13.54 കാരറ്റ് ഭാരമുണ്ട്. മറ്റ് ആറ് വജ്രങ്ങള്‍ക്ക് യഥാക്രമം ആറ്, നാല് കാരറ്റും 43, 37, 74 സെന്റ്‌സും ഭാരമുണ്ടെന്ന് ഡയമണ്ട് ഇന്‍സ്‌പെക്ടര്‍ അനുപം സിങ് അറിയിച്ചു.

വജ്രങ്ങളുടെ ആകെ മൂല്യം ഒരു കോടി കടന്നേക്കും. യഥാര്‍ഥ വില ലേലത്തിലാണ് അറിയുക. വജ്രം വിറ്റു കിട്ടുന്ന തുക മക്കളുടെ വിദ്യാഭ്യാസത്തിനായി ചിലവഴിക്കാനാണ് മുലായം സിങ്ങിന്റെ തീരുമാനം.

Exit mobile version