ലെയ്‌സിന്റെ ഉരുളക്കിഴങ്ങുകളുടെ പേറ്റന്റ് പെപ്‌സിക്കോയ്ക്ക് നല്‍കിയ നടപടി റദ്ദാക്കി

അഹമ്മദാബാദ് : ലെയ്‌സ് ചിപ്‌സ് ഉണ്ടാക്കാന്‍ നിര്‍മിക്കുന്ന ഉരുളക്കിഴങ്ങുകളുടെ പേറ്റന്റ് പെപ്‌സിക്കോ കമ്പനിക്ക് നല്‍കിയ നടപടി റദ്ദാക്കി. പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്‌സ് റൈറ്റ്‌സ് അതോറിറ്റിയുടേതാണ് നടപടി.

രണ്ട് വര്‍ഷം നീണ്ട കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് ശേഷമാണ് കര്‍ഷകര്‍ക്കനുകൂലമായ ഉത്തരവിറക്കിയിരിക്കുന്നത്. അതോറിറ്റി ഉത്തരവ് ഇന്ത്യയിലെ കര്‍ഷകരുടെ ചരിത്ര വിജയമാണെന്നും കര്‍ഷക സ്വാതന്ത്യത്തെ ഹനിച്ച് ഏതെങ്കിലും വിത്തോ ഭക്ഷണമോ മറ്റുള്ളവര്‍ക്ക് കൈമാറുന്നതിന് ഇത് തടയിടുമെന്നും കര്‍ഷകര്‍ക്ക് വേണ്ടി നിയമപോരാട്ടം നടത്തിയ അലയന്‍സ് ഫോര്‍ സസ്‌റ്റെയ്‌നബിള്‍ ആന്റ് ഹോളിസ്റ്റിക് അഗ്രികള്‍ച്ചര്‍ കണ്‍വീനര്‍ കവിത കുരുഗന്തി പറഞ്ഞു.

എഫ്എല്‍ 2027(fc5) എന്നയിനത്തില്‍പ്പെട്ട പ്രത്യേക തരം ഉരുളക്കിഴങ്ങിന്റെ പേറ്റന്റാണ് പെപ്‌സിക്കോ അവകാശപ്പെടുന്നത്. ഇവ ഉണ്ടാക്കിയ ഗുജറാത്തിലെ ഒമ്പത് കര്‍ഷകരെ പ്രതി ചേര്‍ത്ത് പെപ്‌സിക്കോ നേരത്തേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തങ്ങള്‍ക്കുണ്ടായ നഷ്ടത്തിന് കര്‍ഷകര്‍ 4.02 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ആവശ്യം.

കമ്പനി നടപടിയ്‌ക്കെതിരെ കര്‍ഷക സംഘടനകളും സന്നദ്ധ സംഘങ്ങളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പരാതിക്ക് പിന്നാലെ ഈയിനം ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നതും വില്‍പ്പന നടത്തുന്നതും അഹമ്മദാബാദിലെ പ്രത്യേക കോടതി താല്ക്കാലികമായി തടഞ്ഞിരുന്നു.

എഫ്എല്‍ ഉരുളക്കിഴങ്ങിന്റെ ഉടമസ്ഥര്‍ തങ്ങളാണെന്നും നിയമത്തിന് കീഴില്‍ അത് രജിസ്റ്റര്‍ ചെയ്ത ഇനമാണെന്നും പെപ്‌സിക്കോ അതോറിറ്റിക്ക് മുമ്പില്‍ വാദിച്ചു. എന്നാല്‍ ഇതിന്റെ ഡോക്യുമെന്റേഷനെയാണ് അതോറിറ്റി ചോദ്യം ചെയ്തത്. ഇത് പൊതുതാല്പര്യത്തിന് വിരുദ്ധമാണെന്നും കര്‍ഷകര്‍ ഇത് മൂലം ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട് എന്നുമായിരുന്നു കുരുഗന്തിയുടെ വാദം. ഇത് അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കെവി പ്രഭു അംഗീകരിക്കുകയായിരുന്നു.

2009ലാണ് എഫ്എല്‍ 2027 ഇനം ഉരുളക്കിഴങ്ങുകള്‍ രാജ്യത്ത് കൃഷി ചെയ്യാന്‍ ആരംഭിച്ചത്. 12000 കര്‍ഷകരാണ് ഇത് കൃഷി ചെയ്യുന്നതും. ഇവയുടെ വിത്തുകള്‍ വിതരണം ചെയ്യുന്നതും വിള വാങ്ങുന്നതും പെപ്‌സിക്കോ മാത്രമാണ്. 2016ലാണ് പിപിവി ആന്‍ഡ് എഫ്ആര്‍ ആക്ട് 2001 പ്രകാരം പെപ്‌സിക്കോ ഈയിനം രജിസ്റ്റര്‍ ചെയ്ത് പേറ്റന്റ് നേടിയെടുത്തത്. വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവ് പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് പെപ്‌സിക്കോ പ്രതികരിച്ചു.

Exit mobile version