ദക്ഷിണാഫ്രിക്കയില്‍ നിന്ന് മുംബൈയിലെത്തിയയാള്‍ക്ക് കോവിഡ്

മുംബൈ : ഒമിക്രോണ്‍ വ്യാപനത്തില്‍ രാജ്യം ജാഗ്രതയിലിരിക്കെ ദക്ഷിണാഫ്രിക്കയില്‍ നിന്ന് മുംബൈയിലെത്തിയയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്കയ്ക്കിടയാക്കി. ധോംബിവില്ലി സ്വദേശിയായ 32കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം 24നാണ് ഇയാള്‍ നാട്ടിലെത്തിയത്.

ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് നടത്തിയ പരിശോധനയില്‍ അന്ന് തന്നെ ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും ഒമിക്രോണ്‍ ഭീഷണിയുള്ള രാജ്യങ്ങളില്‍ നിന്നെത്തിയ 466 പേരെ കണ്ടെത്താന്‍ മുംബൈ കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച ശ്രമത്തില്‍ ഞായറാഴ്ചയാണ് ഇദ്ദേഹത്തിന്റെ രോഗവിവരം കൂടുതലായി അറിയുന്നത്.

എന്നാല്‍ വൈറസിന്റെ പുതിയ വകഭേദമാണോ ഇയാള്‍ക്കുള്ളതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ജനിതക ശ്രേണീകരണഫലം ലഭിച്ചാല്‍ മാത്രമേ ഒമിക്രോണ്‍ ആണോ എന്നറിയാന്‍ കഴിയൂ. ഇയാളുടെ സഹയാത്രികരെ കണ്ടെത്താനുള്ള ശ്രമം മുംബൈ കോര്‍പ്പറേഷന്‍ ആരംഭിച്ചിട്ടുണ്ട്.

കൂടുതല്‍ രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ രാജ്യാന്തര യാത്രികര്‍ക്കുള്ള മാര്‍ഗരേഖ കേന്ദ്രസര്‍ക്കാര്‍ പുതുക്കി. ഡല്‍ഹി സര്‍ക്കാര്‍ വിളിച്ച ദുരന്ത നിവാരണ അതോറിറ്റി യോഗം വൈകീട്ട് ചേരും. യോഗത്തില്‍ വ്യോമയാന മന്ത്രാലയം ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്നാണ് വിവരം.

ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കണമെന്നാണ് ഡല്‍ഹി സര്‍ക്കാരിന്റെ ആവശ്യം. കേന്ദ്രം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വൈകുന്നത് വലിയ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നും ഡല്‍ഹി സര്‍ക്കാര്‍ പറയുന്നു.

Exit mobile version