എസ്.ഐയെ വെട്ടികൊലപ്പെടുത്തിയ കേസ്: പത്തും പതിനേഴും വയസുള്ള കുട്ടികളടക്കം നാലുപേര്‍ അറസ്റ്റില്‍, ചോദ്യം ചെയ്യല്‍ രഹസ്യ കേന്ദ്രത്തില്‍

ചെന്നൈ: പുതുക്കോട്ടയില്‍ ആടുമോഷ്ടാക്കളെ പിന്തുടര്‍ന്ന സ്‌പെഷ്യല്‍ സബ് ഇന്‍സ്‌പെക്ടര്‍ സി ഭൂമിനാഥനെ (50) വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. പിടിയിലായവരില്‍ കുട്ടികളും ഉണ്ട്. 10, 17 വയസുള്ള കുട്ടികളാണ് പിടിയിലായത്. ഇവരെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തു വരികയാണ്.

ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി പ്രതികളെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്നാണ് ലഭിക്കുന്ന വിവരം. തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിയോടെ ആയിരുന്നു അറസ്റ്റ്. അന്വേഷണത്തിന് വേണ്ടി പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിരുന്നു. പുതുക്കോട്ടയിലെ കീരനൂരിനടുത്ത് കളമാവൂര്‍ റെയില്‍വേ ഗേറ്റിന് സമീപം ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം.

നാവല്‍പ്പട്ടിനു സമീപം ബൈക്ക് പട്രോളിങ്ങിനിടെയാണ് രാത്രി രണ്ടുപേര്‍ ഇരുചക്രവാഹനത്തില്‍ ആടിനെ മോഷ്ടിച്ചു കൊണ്ടുപോയത്. പ്രദേശത്ത് ആടുമോഷണം പതിവായതിനാല്‍ ഇവരെ പിടികൂടാന്‍ ഭൂമിനാഥനും മറ്റൊരു പോലീസുകാരനും ബൈക്കില്‍ രണ്ടുവഴികളിലായി പിന്തുടര്‍ന്നു. വേഗത്തില്‍പ്പോയ മോഷ്ടാക്കള്‍ തിരുച്ചിറപ്പള്ളി കടന്ന് പുതുക്കോട്ട ജില്ലയിലേക്ക് കടന്നു. പിന്തുടര്‍ന്ന ഭൂമിനാഥന്‍ കീരനൂരിനടുത്തുവെച്ച് ഇവരെ പിടികൂടി.

ഇതിനിടയില്‍ മോഷ്ടാക്കള്‍ മാരകായുധങ്ങളെടുത്ത് എസ്.ഐ.യെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മരിച്ച ഭൂമിനാഥന്റെ കുടുംബത്തിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഒരുകോടി രൂപ സഹായധനം പ്രഖ്യാപിച്ചു. കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ജോലി നല്‍കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

Exit mobile version