മരിച്ചെന്ന് വിധിയെഴുതി ഫ്രീസറില്‍ സൂക്ഷിച്ചു; 7 മണിക്കൂറിന് ശേഷം പുറത്തെടുത്തപ്പോള്‍ ജീവന്റെ തുടിപ്പ്, ഡോക്ടര്‍മാര്‍ക്കെതിരെ പരാതിയുമായി കുടുംബം

ലഖ്‌നൗ: മരിച്ചെന്ന് വിധിയെഴുതി ഫ്രീസറില്‍ സൂക്ഷിച്ച മൃതദേഹം ഏഴ് മണിക്കൂറിന് ശേഷം പുറത്തെടുത്തപ്പോള്‍ ജീവന്‍ തുടിപ്പ്. മൊറാദാബാദ് ജില്ല ആശുപത്രിയിലാണ് സംഭവം. ബൈക്ക് ഇടിച്ചതിനെ തുടര്‍ന്നാണ് വ്യാഴാഴ്ച രാത്രി ഇലക്ട്രീഷനായ ശ്രീകേഷ് കുമാറിനെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ 40കാരന്‍ മരിച്ചതായി കുടുംബത്തെ അറിയിച്ചു.

തുടര്‍ന്ന് മൃതദേഹം മോര്‍ച്ചറിയിലെ ഫ്രീസറിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് ഏഴുമണിക്കൂറിന് ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്‌മോര്‍ട്ടത്തിനായി ബന്ധുക്കള്‍ സമ്മതപത്രം എഴുതി നല്‍കി. തുടര്‍ന്ന് പോലീസിന്റെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്തപ്പോള്‍ കുമാറിന്റെ ഭാര്യാസഹോദരി മൃതദേഹത്തിന് അനക്കമുള്ളതായി ശ്രദ്ധിക്കുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നുണ്ട്. വിഡിയോയില്‍ അദ്ദേഹം മരിച്ചിട്ടില്ലെന്നും ശ്വസിക്കുന്നുണ്ടെന്നും പറയുന്നത് കേള്‍ക്കാം. സംഭവത്തില്‍ യുവാവിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ക്കെതിരെ കുടുംബം പോലീസില്‍ പരാതി നല്‍കി. പരിശോധനയിലുണ്ടായ വീഴ്ചയാണെന്നാണ് പ്രധാനമായുള്ള ആരോപണം. സംഭവത്തില്‍ പ്രതികരണവുമായി മൊറാദാബാദ് ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. ശിവ സിങും രംഗത്തെത്തി.

‘എമര്‍ജന്‍സി മെഡിക്കല്‍ ഓഫിസര്‍ വെളുപ്പിന് മൂന്നുമണിക്ക് പരിശോധിച്ചപ്പോള്‍ അദ്ദേഹത്തിന് ഹൃദയമിടിപ്പ് ഉണ്ടായിരുന്നില്ല. നിരവധി തവണ അദ്ദേഹത്തെ പരിശോധിച്ച് നോക്കിയിരുന്നു. തുടര്‍ന്ന് മരിച്ചതായി അറിയിച്ചു. ഇന്ന് രാവിലെ പൊലീസും ബന്ധുക്കളും നോക്കിയപ്പോള്‍ അദ്ദേഹത്തിന് ഹൃദയമിടിപ്പുണ്ടായിരുന്നു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. ജീവന്‍ രക്ഷിക്കുന്നതിനാണ് മുന്‍ഗണന’ ഡോ. ശിവ സിങ് പറഞ്ഞു. നിലവില്‍ മീററ്റിലെ ആശുപത്രിയിലെ ചികിത്സയിലാണ് കുമാര്‍.

Exit mobile version