വിവാഹേതര ബന്ധം അറിഞ്ഞു; ഭാര്യയെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കി ഭര്‍ത്താവ്, വാടക കൊലയാളി യുവതിയെ കുത്തിയത് 17 തവണ! ദാരുണം

ന്യൂഡല്‍ഹി: വിവാഹേതര ബന്ധത്തെക്കുറിച്ച് അറിഞ്ഞ ഭാര്യയെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. യുവതിയുടെ ഭര്‍ത്താവായ നവീന്‍ ഗുലേറിയയ്ക്ക് പുറമേ വാടക കൊലയാളികളായ സോനു, രാഹുല്‍ എന്നീ പ്രതികളെയും പോലീസ് പിടികൂടി. വാടക കൊലയാളികളുടെ കുത്തേറ്റ് വ്യാഴാഴ്ചയാണ് യുവതി ദാരുണമായി കൊല്ലപ്പെട്ടത്.

തെക്കന്‍ ഡല്‍ഹിയിലെ മാള്‍വ്യാ നഗറില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. ശരീരത്തില്‍ പതിനേഴോളം കുത്തേറ്റാണ് യുവതി ദാരുണ മരണം. ഭാര്യയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അഞ്ച് ലക്ഷം രൂപയാണ് ക്വട്ടേഷന്‍ സംഘത്തിന് നല്‍കിയത്.

രക്തത്തില്‍ കുളിച്ച യുവതിയുടെ മൃതദേഹം ഭര്‍ത്താവ് തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. വ്യാഴാഴ്ച വൈകീട്ടോടെ കുട്ടിയെ വീട്ടിലാക്കാന്‍ എത്തിയ ജോലിക്കാരനാണ് കുത്തേറ്റ് കിടക്കുന്ന ഭാര്യയുടെ മൃതദേഹം ആദ്യം കണ്ടതെന്നായിരുന്നു നവീന്‍ പോലീസിനെ അറിയിച്ചത്. എന്നാല്‍ സംഭവസമയത്ത് രണ്ട് പേര്‍ വീട്ടിനുള്ളിലേക്ക് പ്രവേശിക്കുന്നതായും പിന്നീട് മൂന്നുപേര്‍ തിരികെ പോകുന്നതായും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി.

ഇതുപിന്നാലെ നവീന്റെ ഫോണ്‍ പരിശോധിച്ച പോലീസ് ഗോവിന്ദപുരിയിലെ ഒരു സ്ത്രീയുമായി ഇയാള്‍ക്ക് വിവാഹേതര ബന്ധമുണ്ടെന്നും തിരിച്ചറിഞ്ഞു. കൊലപാതകം നടന്ന ദിവസം ഈ യുവതിയുമായി നവീന്‍ നിരവധി തവണ ഫോണില്‍ സംസാരിച്ചിരുന്നുവെന്നും കണ്ടെത്തി. തുടര്‍ പരിശോധനയില്‍ നവീന്റെ ഇരുചക്ര വാഹനത്തില്‍ നിന്ന് 50,000 രൂപയും വാടക കൊലയാളിയുടെ ഫോണും പോലീസിന് ലഭിച്ചു. ഇതിനുപിന്നാലെയാണ് രണ്ട് വാടക കൊലയാളികളെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

Exit mobile version