വാക്സിന്‍ എടുക്കാത്ത അധ്യാപകരും ജീവനക്കാരും സ്‌കൂളില്‍ എത്തേണ്ട; ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ്-19 രൂക്ഷമായതിനെ തുടര്‍ന്ന് ദീര്‍ഘനാളായി അടച്ചിട്ടിരുന്ന ഡല്‍ഹിയിലെ സ്‌കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് വീണ്ടും തുറന്നു
കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങളുടെ പിന്‍ബലത്തിലാണ് വീണ്ടും സ്‌കൂളുകള്‍ തുറന്നത്.

ഒക്ടോബര്‍ 15 വരെ വാക്സിന്‍ ഒരു ഡോസ് പോലും എടുക്കാത്ത, ഡല്‍ഹി വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലുള്ള സ്‌കൂളുകളിലെ അധ്യാപകരെയും ജീവനക്കാരെയും സ്‌കൂളുകളില്‍ വരാന്‍ അനുവദിക്കില്ല.

school

‘നവംബര്‍ 1 മുതല്‍ ഡല്‍ഹിയിലെ എല്ലാ സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എല്ലാ ക്ലാസുകളും ആരംഭിക്കാന്‍ അനുവദിക്കും. അതേസമയം തന്നെ ഓഫ്ലൈനില്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കൂളുകളിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും,’ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കഴിഞ്ഞയാഴ്ച ട്വീറ്റ് ചെയ്തിരുന്നു.

കുട്ടികളെ ഓഫ്ലൈന്‍ ക്ലാസുകളിലേക്ക് അയയ്ക്കാന്‍ രക്ഷിതാക്കളെ നിര്‍ബന്ധിക്കില്ലെന്നും സ്‌കൂളുകള്‍ ഹൈബ്രിഡ് മോഡില്‍ – ഓണ്‍ലൈനിലും ഓഫ്ലൈനിലും എല്ലാ അധ്യാപന-പഠന പ്രവര്‍ത്തനങ്ങളും തുടരുമെന്നും മന്ത്രി പറഞ്ഞു.

നിര്‍ബന്ധിത തെര്‍മല്‍ സ്‌ക്രീനിംഗ്, ഉച്ചഭക്ഷണ ഇടവേളകള്‍, ഇരിപ്പിട ക്രമീകരണങ്ങള്‍, പതിവ് അതിഥി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കല്‍ എന്നിവ സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതിന് DDMA പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുന്നു. കോവിഡ് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന അധ്യാപകരെയും അനധ്യാപക ജീവനക്കാരെയും സ്‌കൂളുകളില്‍ വരാന്‍ അനുവദിക്കില്ല.

കോവിഡ് -19 വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി ലോക്ക്ഡൗണിന് മുന്നോടിയായി കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഡല്‍ഹിയിലെ സ്‌കൂളുകള്‍ അടച്ചിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ 9-12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ഓഫ്‌ലൈന്‍ ക്ലാസുകള്‍ അനുവദിച്ചിരുന്നു. എന്നാല്‍ രണ്ടാം തരംഗം വന്നതിനെ തുടര്‍ന്ന് വീണ്ടും നിര്‍ത്തിവച്ചു. സെപ്തംബറില്‍, 9 മുതല്‍ 12 വരെ ക്ലാസുകള്‍ ആരംഭിച്ചിരുന്നു.

Exit mobile version