ചൂതാട്ടത്തില്‍ ജയിക്കാന്‍ ‘നരബലി’ കൊടുക്കണമെന്ന് സിദ്ധന്മാരുടെ ഉപദേശം; ഭാര്യയെ മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തി ഡോക്ടര്‍ ചെന്നേശരപ്പ

ബംഗളൂരു: ചൂതാട്ടത്തില്‍ ജയിക്കുന്നതിന് നരബലി നല്‍കിയാല്‍ മതിയെന്ന സിദ്ധന്മാരുടെ ഉപദേശം വിശ്വാസത്തിലെടുത്ത് ഭാര്യയെ കൊലപ്പെടുത്തി ഡോക്ടര്‍. കര്‍ണാടകത്തില്‍ ദാവണഗെരെ ജില്ലയിലെ രാമേശ്വര സ്വദേശിയായ 40കാരന്‍ ചെന്നേശപ്പ ആണ് 36കാരിയായ ഭാര്യ ശില്‍പയെ അമിതമായ അളവില്‍ മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തിയത്.

ഒമ്പതുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് കുറ്റവാളി ചെന്നേശപ്പയാണെന്ന് കണ്ടെത്തിയത്. ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. മന്ത്രവാദത്തില്‍ അതീവ വിശ്വാസമുണ്ടായിരുന്ന ചെന്നേശപ്പ ചില സിദ്ധന്മാരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ചൂതാട്ടത്തില്‍ ഇയാള്‍ നിരന്തരം പങ്കെടുക്കാറുണ്ട്.

ഇക്കഴിഞ്ഞ ഫെബ്രുവരി 11-നാണ് സംഭവം. രക്തസമ്മര്‍ദം കുറഞ്ഞതിന് ചികിത്സയിലായിരുന്ന ഭാര്യയ്ക്ക് അതിനുള്ള മരുന്ന് അമിതയളവില്‍ ഡോക്ടര്‍ കുത്തിവെക്കുകയായിരുന്നു. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ശില്‍പയെ ആശുപത്രിയിലെത്തിക്കുന്നതിനിടെ മരിച്ചെന്നായിരുന്നു ഇയാള്‍ ബന്ധുക്കളെ അറിയിച്ചത്.

എന്നാല്‍, ശില്‍പയുടെ തോളില്‍ കുത്തിവെച്ച പാടും വായില്‍ രക്തത്തിന്റെ അംശവും കണ്ടെത്തിയതിനെ തുടര്‍ന്ന് ബന്ധുക്കള്‍ക്ക് സംശയം തോന്നിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകം പുറംലോകം അറിഞ്ഞത്.

Exit mobile version