ദാദസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ഏറ്റുവാങ്ങി സൂപ്പര്‍താരം രജനികാന്ത്

Rajani Kanth | Bignewslive

ന്യൂഡല്‍ഹി: 51-ാമത് ദാദസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം സൂപ്പര്‍താരം രജനികാന്ത് സ്വീകരിച്ചു. ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവാണ് പുരസ്‌കാരം താരത്തിന് നല്‍കിയത്. തന്റെ ഗുരുവായ കെ ബാലചന്ദറിന് സമര്‍പ്പിക്കുന്നുവെന്ന് പുരസ്‌കാരം സ്വീകരിച്ച് രജനികാന്ത് പറഞ്ഞു. 50 വര്‍ഷ കാലത്തെ ചലച്ചിത്ര മേഖലയ്ക്കുള്ള സമഗ്ര സംഭാവനയെ കണക്കിലെടുത്താണ് താരത്തിന് പുരസ്‌കാരം സമ്മാനിച്ചത്.

ഇന്ത്യന്‍ ചലച്ചിത്രരംഗത്ത് നല്‍കിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് ഭാരത സര്‍ക്കാര്‍ സമ്മാനിക്കുന്ന പുരസ്‌കാരമാണ് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം. ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാല്‍ക്കെയുടെ 100-ആം ജന്മവാര്‍ഷികമായ 1969 മുതല്‍ക്കാണ് ഈ പുരസ്‌കാരം നല്കിത്തുടങ്ങിയത്. 2018 ല്‍ അമിതാഭ് ബച്ചനായിരുന്നു പുരസ്‌കാര ജേതാവ്.

മോഹന്‍ലാലും ശങ്കര്‍ മഹാദേവനും അടങ്ങുന്ന അഞ്ചംഗ ജൂറിയാണ് പുരസ്‌കാരത്തിനായി നടനെ തെരഞ്ഞെടുത്തത്. 1996ല്‍ ശിവജി ഗണേശനു ശേഷം ആദ്യമായി പുരസ്‌കാരം നേടുന്ന ദക്ഷിണേന്ത്യന്‍ നടനാണ് രജനികാന്ത്. 2000ത്തില്‍ പദ്മ ഭൂഷണും 2016ല്‍ പദ്മ വിഭൂഷണും നല്‍കി രാജ്യം രജനികാന്തിനെ ആദരിച്ചിട്ടുണ്ട്.

Exit mobile version