ഒരേ ദിവസം ദര്‍ഗയിലും ക്ഷേത്രത്തിലും എത്തി പ്രാര്‍ത്ഥന നടത്തി രജനികാന്ത്; കൂടെ ചേര്‍ന്ന് മകളും എആര്‍ റഹ്‌മാനും

ചെന്നൈ: ആരാധകരുടെ പ്രിയപ്പെട്ട താരമായ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ഒരേ ദിവസം തിരുപ്പതി ക്ഷേത്രത്തിലും കടപ്പ ദര്‍ഗയിലും പ്രാര്‍ത്ഥന നടത്തിയിരിക്കുകയാണ്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ രജനി പിന്നാലെ തന്നെ കടപ്പ അമീന്‍ ദര്‍ഗയില്‍ എത്തി പ്രാര്‍ത്ഥനകള്‍ നടത്തിയത്.

സംഗീത സംവിധായകന്‍ എആര്‍ റഹ്‌മാന് ഒപ്പമാണ് ദര്‍ഗയിലെ ചടങ്ങുകളില്‍ പങ്കെടുത്തത്. മകള്‍ ഐശ്വര്യയും രജനിക്കൊപ്പം രണ്ട് ആരാധനായങ്ങളിലും എത്തിയിരുന്നു.

പിറന്നാളിനോടനുബന്ധിച്ചാണ് താരം ക്ഷേത്ര, ദര്‍ഗ സന്ദര്‍ശനം നടത്തിയത്. ഈ മാസം 12-നായിരുന്നു രജനികാന്തിന്റെ പിറന്നാള്‍. ബുധനാഴ്ച രാത്രി ചെന്നൈയില്‍നിന്ന് തിരിച്ച രജനി പുലര്‍ച്ചയോടെ തിരുപ്പതിയിലെ പൂജകളില്‍ പങ്കെടുക്കുകയായിരുന്നു.

വ്യാഴാഴ്ച അതിരാവിലെ തന്നെ ദര്‍ശനത്തിനായി ക്ഷേത്രത്തിലെത്തി. സുപ്രഭാത പൂജകളില്‍ പങ്കെടുത്തതിനുശേഷം വൈകാതെ തന്നെ നേരെ ദര്‍ഗയിലേക്ക് തിരിച്ചു. 11.30-ഓടെ ദര്‍ഗയിലെത്തിയ രജനിക്കൊപ്പം എആര്‍ റഹ്‌മാനും ചേരുകയായിരുന്നു.

also read- മാതാപിതാക്കളെ വേർപിരിഞ്ഞത് സഹിക്കാനായില്ല; ബംഗളൂരുവിലെ കോളജിൽ മലയാളി വിദ്യാർഥി സ്വയം കഴുത്ത് മുറിച്ചു മരിച്ചു

ദര്‍ഗ അധികൃതര്‍ ഇരുവരെയും മാല അണിയിച്ച് സ്വീകരിച്ചു. പ്രത്യേക തലപ്പാവും ധരിപ്പിച്ചു. പ്രാര്‍ഥനകള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കുമായി ഏറെനേരം ഇവിടെ ചെലവഴിച്ച ശേഷമാണ് ഇരുവരും മടങ്ങിയത്. കടപ്പ അമീന്‍ ദര്‍ഗ ജാതി, മത വ്യത്യാസമില്ലാതെ വിശ്വാസികളെത്തുന്ന ഇടമാണ്.

Exit mobile version