‘കഴിവുള്ള നേതാവാണ്, ബിഹാറിന്റെ ഭാവി മുഖം കൂടിയാണ്’ ലാലുവിന്റെ മകന്‍ തേജസ്വിനി യാദവിനെ വാനോളം പുകഴ്ത്തി ശത്രുഘ്‌നന്‍ സിന്‍ഹ

തനിക്ക് മുന്‍പേ ബന്ധമുള്ളയാളാണ് ലാലുവെന്നും പരസ്പരം സുഖത്തിലും ദുഖത്തിലും ഒന്നിച്ചു നിന്നവരാണ് തങ്ങളെന്നും സിന്‍ഹ പറയുന്നു.

പാറ്റ്ന: ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവിനെ വാനോളം പുകഴ്ത്തി ബിജെപി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ. കഴിവുള്ള നേതാവാണെന്നും ബിഹാറിന്റെ ഭാവി മുഖമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റാഞ്ചിയില്‍ ആശുപത്രിയില്‍ കഴിയുന്ന ലാലുപ്രസാദ് യാദവിനോട് സംസാരിക്കവെയാണ് ബീഹാറിലെ പട്ന സാഹിബ് എംപി കൂടിയായ സിന്‍ഹ തേജസ്വിനിയെ പുകഴ്ത്തി പറഞ്ഞത്.

തനിക്ക് മുന്‍പേ ബന്ധമുള്ളയാളാണ് ലാലുവെന്നും പരസ്പരം സുഖത്തിലും ദുഖത്തിലും ഒന്നിച്ചു നിന്നവരാണ് തങ്ങളെന്നും സിന്‍ഹ പറയുന്നു. ലാലുവുമായുള്ള ശത്രുഘ്നന്‍ സിന്‍ഹയുടെ കൂടിക്കാഴ്ചയ്ക്ക് വലിയ രാഷ്ട്രീയപ്രാധാന്യമാണ് കല്‍പിക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് അഹ്മദ് പട്ടേല്‍ എന്‍ഡിഎ വിട്ട മുന്‍ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹ, ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ചി എന്നിവര്‍ക്കൊപ്പം തേജസ്വി യാദവ് പൊതുവേദിയില്‍ എത്തിയിരുന്നു.

2019 തെരഞ്ഞെടുപ്പിനുള്ള മഹാസഖ്യ രൂപീകരണത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ചയെന്ന് വിശേഷിക്കപ്പെട്ടിരുന്നു. 2015 ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയെ നിരന്തരം വിമര്‍ശിക്കുന്ന സിന്‍ഹയ്ക്ക് 2019ല്‍ ബിജെപി സീറ്റ് നല്‍കില്ലെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ പട്നസാഹിബ് മണ്ഡലത്തില്‍ മഹാസഖ്യ സ്ഥാനാര്‍ത്ഥിയായി സിന്‍ഹ മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്.

Exit mobile version