ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കവെ പുതിയ പ്രണയം; 23കാരിക്ക് മാതാപിതാക്കള്‍ എലി വിഷം കൊടുത്തു, അബോധാവസ്ഥയിലിരിക്കെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി

ചെന്നൈ: ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കവെ പുതിയ പ്രണയത്തിലായ 23കാരിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തി. നണ്ടുപ്പട്ടി ഗ്രാമത്തില്‍ താമസിക്കുന്ന തെന്നരശ്, അമൃതവല്ലി ദമ്പതിമാരുടെ മകള്‍ കൗസല്യയാണ് (23) കൊല്ലപ്പെട്ടത്. രാമനാഥപുരം ജില്ലയിലെ പരമകുടിയിലാണ് സംഭവം. സംഭവത്തില്‍, തെന്നരശിനെയും അമൃതവല്ലിയെയും എമനേശ്വരം പോലീസ് അറസ്റ്റുചെയ്തു.

നാലുവര്‍ഷംമുമ്പായിരുന്നു കൗസല്യയുടെ വിവാഹം. കുടുംബകലഹത്തെ തുടര്‍ന്ന് ഭര്‍തൃഗൃഹം വിട്ട യുവതി കഴിഞ്ഞ നാലുമാസമായി മാതാപിതാക്കള്‍ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. ഇതിനിടെയാണ്, ഗ്രാമത്തില്‍ത്തന്നെയുള്ള അന്യജാതിക്കാരനായ ഒരു യുവാവുമായി അടുപ്പത്തിലായി.

ഇതറിഞ്ഞ തെന്നരശും അമൃതവല്ലിയും മകളെ ശാസിക്കുകയും ഭര്‍ത്താവിനോടൊപ്പം പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, യുവതി കാമുകനുമായുള്ള ബന്ധം തുടരുകയും ചെയ്തു. ഇതേച്ചൊല്ലി വീട്ടില്‍ വഴക്കായതോടെ കഴിഞ്ഞ വെള്ളിയാഴ്ച കൗസല്യ എലിവിഷം കൊടുത്തു. അബോധാവസ്ഥയില്‍ക്കിടന്ന യുവതിയെ അയല്‍ക്കാര്‍ചേര്‍ന്ന് പരമകുടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അധികൃതരെ അറിയിക്കാതെ തെന്നരശും അമൃതവല്ലിയും മകളെ വീട്ടിലേക്ക് കൊണ്ടുപോന്നു.

പിന്നീട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിഷം കഴിച്ചു മകള്‍ മരിച്ചെന്നാണ് നാട്ടുകാരോട് പറഞ്ഞത്. പോലീസിലറിയിക്കാതെ മൃതദേഹം ദഹിപ്പിക്കുകയും ചെയ്തു. വിവരമറിഞ്ഞ എമനേശ്വരം പോലീസ് ദുരൂഹമരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

Exit mobile version