ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 101ാം സ്ഥാനത്ത് : 116 രാജ്യങ്ങളില്‍ പാക്കിസ്ഥാനും ബംഗ്ലദേശിനും പിന്നില്‍

ന്യൂഡല്‍ഹി : ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ അയല്‍രാജ്യങ്ങളായ പാക്കിസ്ഥാനും ബംഗ്ലദേശിനും ശ്രീലങ്കയ്ക്കും നേപ്പാളിനും പിന്നിലായി. 116 രാജ്യങ്ങളുടെ പട്ടികയില്‍ 101ാം സ്ഥാനത്താണ് ഇന്ത്യ.

ബലാറസ്, ചൈന, ബ്രസീല്‍, കുവൈത്ത്, ക്യൂബ അടക്കം അഞ്ചില്‍ താഴെ സ്‌കോറുള്ള 18 രാജ്യങ്ങളാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഇന്ത്യയുടെ ഗ്ലോബല്‍ ഇന്‍ഡക്‌സ് സ്‌കോര്‍ 27.5 ആണ്. 2000ല്‍ 38.8ഉം 2006ല്‍ 28.8മായിരുന്നു ഇന്ത്യയുടെ സ്‌കോര്‍. കഴിഞ്ഞ വര്‍ഷം 107 രാജ്യങ്ങളുടെ പട്ടികയില്‍ 94ാം സ്ഥാനത്തായിരുന്നു ഇന്ത്യ.

ഐറിഷ് ജീവകാരുണ്യ സ്ഥാപനമായ കണ്‍സേണ്‍ വേള്‍ഡ്‌വൈഡും ജര്‍മന്‍ സംഘടനയായ വെല്‍റ്റ് ഹങ്കര്‍ ഹില്‍ഫെയും ചേര്‍ന്നാണ് ജിഎച്ച്‌ഐ (ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സ്‌) റിപ്പോര്‍ട്ട് തയ്യാറാക്കിയത്‌. പോഷകാഹാരക്കുറവ്, ശിശുമരണനിരക്ക്, ശരീരശോഷണം, വളര്‍ച്ചാ മുരടിപ്പ് എന്നീ സൂചകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ആഗോള പട്ടിണിസൂചിക തയ്യാറാക്കുന്നത്. ഇന്ത്യയിലെ സ്ഥിതി ഭയപ്പെടുത്തുന്നതാണെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

അയല്‍രാജ്യങ്ങളായ പാക്കിസ്ഥാനും നേപ്പാളുമെല്ലാം പട്ടികയില്‍ ‘ഗുരുതരം’ വിഭാഗത്തിലാണെങ്കിലും റാങ്കിങ്ങില്‍ ഇന്ത്യയേക്കാള്‍ മുന്നിലാണ്. ബുറുണ്ടി, കോമറോസ്, സൗത്ത് സുഡാന്‍, സിറിയ, സൊമാലിയ തുടങ്ങിയവരാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍.എന്തായാലും കഴിഞ്ഞ വര്‍ഷങ്ങളിലേതിനെ അപേക്ഷിച്ച് പോഷകാഹാരക്കുറവ്, ശിശുമരണനിരക്ക്, ശരീരശോഷണം, വളര്‍ച്ചാ മുരടിപ്പ് എന്നീ സൂചകങ്ങളില്‍ ഇന്ത്യ മെച്ചപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

Exit mobile version