അകമ്പടി വാഹനങ്ങളുടെ എണ്ണം കുറയ്ക്കും; ട്രാഫിക് നിയന്ത്രിച്ച് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കില്ല: മാറ്റത്തിന് തുടക്കമിട്ട് എംകെ സ്റ്റാലിൻ

ചെന്നൈ: തന്റെ ഔദ്യോഗിക വാഹനത്തിന് അകമ്പടി വരുന്ന വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം കുറക്കാൻ നിർദേശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ജനങ്ങൾക്കുണ്ടാകുന്ന അസൗകര്യവും ട്രാഫിക് നിയന്ത്രണങ്ങൾമൂലമുണ്ടാകുന്ന ബുദ്ധിമുട്ടും കണക്കിലെടുത്താണ് വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം 12ൽ നിന്ന് ആറായി കുറയ്ക്കുന്നത്.

ഇനി മുതൽ മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ മുന്നിലും പിറകിലുമായി രണ്ട് പൈലറ്റ് വാഹനങ്ങൾ, മൂന്ന് അകമ്പടി വാഹനങ്ങൾ, ഒരു ജാമർ വാഹനം എന്നിവയാണ് വാഹനവ്യൂഹത്തിൽ ഉണ്ടാകുക. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകാനായി ഗതാഗതം നിർത്തിവെക്കുന്ന പതിവും തമിഴ്‌നാട് ഉപേക്ഷിക്കുകയാണ്. വാഹനവ്യൂഹം മൂലം പൊതുജനങ്ങൾക്കുണ്ടാകുന്ന അസൗകര്യങ്ങൾ ലഘൂകരിക്കാൻ ലക്ഷ്യമിട്ടാണ് തീരുമാനമെന്ന് സർക്കാർ വ്യത്തങ്ങൾ അറിയിച്ചു.

പൊതുജനങ്ങളുടെ വാഹനഗതാഗതത്തെ ബാധിക്കാതെ തന്നെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്ന കാര്യം ചർച്ചചെയ്യാൻ തമിഴ്‌നാട് ചീഫ് സെക്രട്ടറി വി ഇരൈയൻമ്പ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.

നേരത്തെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി ഗതാഗതം തടസപ്പടുത്തരുതെന്ന് സ്റ്റാലിൻ പോലീസിന് നിർദേശം നൽകിയിരുന്നെങ്കിലും ഇക്കാര്യം കർശനമായി പോലീസ് പാലിച്ചിരുന്നില്ല.

ഇതിനിടെ, മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ ആനന്ദ് വെങ്കടേശ് ട്രാഫിക് കുരുക്കിൽപെട്ടതിനെ തുടർന്ന് സംസ്ഥാന ആഭ്യന്തര സെക്രട്ടറിയോട് വിശദീകരണം ചോദിച്ചിരുന്നു. സംഭവത്തിൽ ക്ഷമ പറഞ്ഞ ആഭ്യന്തര സെക്രട്ടറി ഇത്തരം സംഭവം ആവർത്തിക്കില്ലെന്ന് ഉറപ്പും നൽകിയിരുന്നു. ഏറെ നേരം ട്രാഫിക് കുരുക്കിൽപ്പെട്ടുപോയ ജഡ്ജി 30 മിനിറ്റോളം താമസിച്ചാണ് കൊടതിയിലെത്തിയതെന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെയാണ് വിശദീകരണം തേടിയത്.

Exit mobile version