6 വയസുകാരന്‍ മകന്റെ മുന്‍പില്‍വെച്ച് ശാരീരിക ബന്ധം; സര്‍ക്കിള്‍ ഓഫീസറെയും വനിതാ കോണ്‍സ്റ്റബിളിനെയും പിരിച്ചുവിട്ടു

ജയ്പുര്‍: ആറുവയസുകാരന്‍ മകന്റെ മുന്‍പില്‍വെച്ച് നീന്തല്‍ക്കുളത്തില്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ജയ്പുര്‍ പോലീസ് കമ്മിഷണറേറ്റിലെ വനിതാ കോണ്‍സ്റ്റബിളിനെയും അജ്മേര്‍ ബെവാറിലെ സര്‍ക്കിള്‍ ഓഫീസര്‍ ഹീരലാല്‍ സൈനിയെയുമാണ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്.

പോക്‌സോ കേസില്‍ അറസ്റ്റിലായ ഇരുവരേയും നേരത്തെ ജോലിയില്‍നിന്നു സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെയാണ് സര്‍വീസില്‍ നിന്നും പിരിച്ചു വിടാന്‍ തീരുമാനം കൈകൊണ്ടത്. ജൂലായ് പത്തിനാണ് കേസിനാസ്പദമായ സംഭവം. സര്‍ക്കിള്‍ ഓഫീസര്‍ക്കൊപ്പം സ്വിമ്മിങ് പൂളില്‍വെച്ച് ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന വീഡിയോയാണ് കോണ്‍സ്റ്റബിള്‍ അബദ്ധത്തില്‍ വാട്‌സാപ്പ് സ്റ്റാറ്റസായി പങ്കുവെച്ചത്.

കോണ്‍സ്റ്റബിളിന്റെ ജന്മദിനാഘോഷത്തിനായാണ് ഇരുവരും പുഷ്‌കറിലെ ആഡംബര റിസോര്‍ട്ടില്‍ മുറിയെടുത്തത്. ജന്മദിനാഘോഷത്തിനിടെ കോണ്‍സ്റ്റബിളിന്റെ ആറുവയസ്സുള്ള മകന്റെ മുന്നില്‍വെച്ച് ഇരുവരും ശാരീരികബന്ധത്തിലേര്‍പ്പെട്ടിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഫോണില്‍ ചിത്രീകരിച്ച വീഡിയോ ക്ലിപ്പുകള്‍ മറ്റൊരു ഫോള്‍ഡറിലേക്ക് മാറ്റുന്നതിനിടെയാണ് വനിതാ കോണ്‍സ്റ്റബിളിന് അബദ്ധം സംഭവിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ മുന്നില്‍വെച്ച് ലൈംഗികബന്ധത്തിലേര്‍പ്പെട്ടതാണ് പോക്‌സോ ചുമത്താന്‍ കാരണം. വീഡിയോ പങ്കുവെച്ചത് ഭര്‍ത്താവും ബന്ധുക്കളും കണ്ടതോടെയാണ് യുവതിയുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്നതിന് രണ്ട് എസ്.എച്ച്.ഒ.മാരെയും നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Exit mobile version