എല്ലാവര്‍ക്കും ഏകീകൃത ഡിജിറ്റല്‍ ആരോഗ്യ കാര്‍ഡ്: തുടക്കം കുറിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഡിജിറ്റല്‍ ആരോഗ്യ കാര്‍ഡ് നല്‍കുന്ന
ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന് പ്രധാനമന്ത്രി നരേന്ദ്ര മോഡി തുടക്കം കുറിച്ചു.
എല്ലാവര്‍ക്കും ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന് കീഴില്‍, ഒരു ഏകീകൃത ഡിജിറ്റല്‍ ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. ഒരു വ്യക്തിയുടെ എല്ലാ ആരോഗ്യ രേഖകളും അടങ്ങിയിരിക്കുന്നതായിരിക്കും ഹെല്‍ത്ത് കാര്‍ഡ്.

ദേശീയ ഡിജിറ്റല്‍ ആരോഗ്യ മിഷന്റെ പദ്ധതി കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിലാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ‘ഇന്നൊരു സുപ്രധാന ദിനമാണ്. രാജ്യത്തെ ആരോഗ്യ രംഗം ശക്തിപ്പെടുത്താനുള്ള കഴിഞ്ഞ ഏഴു വര്‍ഷത്തെ പ്രയത്‌നം പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇതൊരു സാധാരണ ഘട്ടമല്ല. ഇതൊരു അസാധാരണ ഘട്ടമാണ്.’ പ്രധാനമന്ത്രി പറഞ്ഞു.

ഡിജിറ്റല്‍ ആരോഗ്യ കാര്‍ഡ് പദ്ധതി ആദ്യ ഘട്ടത്തില്‍ പൈലറ്റ് പദ്ധതിയായി ആറ് കേന്ദ്രഭരണ പ്രദേശങ്ങളിലാണ് നടപ്പാക്കുക. പദ്ധതി പ്രകാരം ഓരോ പൗരനും ആധാറിന് സമാനമായി ഒരു ആരോഗ്യ ഐഡി ലഭിക്കും.

ഒരു പൗരന്റെ എല്ലാവിധ ആരോഗ്യ വിവരങ്ങളും ഈ ഐഡി ഉപയോഗിച്ച് ലഭ്യമാകും. ആശുപത്രി സന്ദര്‍ശനങ്ങള്‍, ഡോക്ടര്‍മാരെ കണ്ടത്, കഴിക്കുന്ന മരുന്നുകള്‍, ടെസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ഹെല്‍ത്ത് ഐഡിയിലുണ്ടാകുക. ഓരോ വ്യക്തിയുടെയും മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍ തുടങ്ങിയ പ്രാഥമിക വിവരങ്ങള്‍ ഉപയോഗിച്ചാണ് ആരോഗ്യ ഐഡി സൃഷ്ടിക്കുക.

Exit mobile version