നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറ്റം തടയാനുള്ള വമ്പന്‍ ഓപ്പറേഷനുമായി സൈന്യം : നിരവധി ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു

ശ്രീനഗര്‍ : നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറ്റം തടയാനുള്ള വമ്പന്‍ ഓപ്പറേഷനുമായി സൈന്യം. അടുത്തിടെ ഭീകരര്‍ നടത്തിയ ഏറ്റവും വലിയ നുഴഞ്ഞുകയറ്റശ്രമം തകര്‍ക്കാനുള്ള ഓപ്പറേഷന്‍ കശ്മീരില്‍ കഴിഞ്ഞ രണ്ട് ദിവസമായി തുടരുകയാണെന്ന് സൈന്യം അറിയിച്ചു.

നിയന്ത്രണരേഖയില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയ സൈന്യം നിരവധി ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. നുഴഞ്ഞുകയറാനായി ഭീകരര്‍ തമ്പടിച്ചിരുന്ന കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. ഓപ്പറേഷന്റെ ഭാഗമായി ഉറി സെക്ടറില്‍ ഇന്റര്‍നെറ്റ് സര്‍വീസും മൊബൈല്‍ സര്‍വീസും തിങ്കളാഴ്ച രാവിലെ മുതല്‍ റദ്ദാക്കി.

ശനിയാഴ്ച വൈകിട്ടാണ് നുഴഞ്ഞുകയറ്റ ശ്രമം ശ്രദ്ധയില്‍പ്പെട്ടതെന്ന് അധികൃതര്‍ പറഞ്ഞു.2016 സെപ്റ്റംബര്‍ 16ന് ഉറിയില്‍ ചാവേര്‍ ആക്രമണത്തില്‍ 19 സൈനികര്‍ കൊല്ലപ്പെട്ടതിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ടാണ് നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായിരിക്കുന്നത്.പാക്കിസ്ഥാനില്‍ നിന്ന് ആറ് ഭീകരരുടെ സംഘം ഇന്ത്യന്‍ മേഖലയിലേക്ക് നുഴഞ്ഞുകയറിയതായി സംശയമുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. വെടിവെയ്പ്പില്‍ ഒരു സൈനികനു പരിക്കേറ്റു.

നുഴഞ്ഞുകയറിയവരെ കണ്ടെത്താനുള്ള ശക്തമായ തിരച്ചില്‍ നടത്തുകയാണെന്നും സൈന്യം അറിയിച്ചു. അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള നുഴഞ്ഞുകയറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഫോണ്‍, ഇന്റര്‍നെറ്റ് സര്‍വീസ് റദ്ദാക്കുന്നത് ആദ്യമായാണ്.

ഫെബ്രുവരിയില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കിയതിന് ശേഷം രണ്ടാം തവണയാണ് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നത്. ഫെബ്രുവരിക്ക് ശേഷം പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് പ്രകോപനമൊന്നും ഉണ്ടായിട്ടില്ലെന്നാണ് സൈന്യത്തിന്റെ അറിയിപ്പ്.

Exit mobile version