ഉത്തര്‍പ്രദേശില്‍ 10 ദിവസത്തിനിടെ 53 മരണം, 45ഉം കുട്ടികള്‍; ഡെങ്കി വ്യാപനമെന്ന് സംശയം, സ്‌കൂളുകള്‍ അടച്ചിടാന്‍ ഉത്തരവ്

ലഖ്നൗ: കൊവിഡ് വ്യാപനത്തിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ ഡെങ്കി വ്യാപനമെന്ന് സംശയം. ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ കഴിഞ്ഞ പത്ത് ദിവസത്തിനിടെ 53 പേരാണ് മരണമടഞ്ഞത്. ഇതില്‍ 45 പേരും കുട്ടികളാണ്. ഇതോടെ സെപ്റ്റംബര്‍ ആറ് വരെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളും അടച്ചിടാന്‍ ഉത്തരവിറക്കി. ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകള്‍ സെപ്റ്റംബര്‍ ആറ് വരെ നടത്തേണ്ടെന്ന് ജില്ലാ മജിസ്ട്രേറ്റ് ചന്ദ്ര വിജയ് സിങ് ഉത്തരവിട്ടു.

ഡെങ്കി വ്യാപനമാണോ എന്ന് സ്ഥിരീകരിക്കാന്‍ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. ഫിറോസാബാദിലെ മെഡിക്കല്‍ കോളേജില്‍ 180ല്‍പ്പരം ആളുകളെ ഇതിനോടകം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കടുത്ത പനിയും ആരോഗ്യപ്രശ്നങ്ങളും നേരിടുന്ന കുട്ടികളെ കൊണ്ട് ആശുപത്രികളും നിറയുകയാണ്.

ആശുപത്രിയിലെത്തിയ ഭൂരിഭാഗം രോഗികള്‍ക്കും വൈറല്‍ പനിയാണെന്നും ചിലര്‍ക്ക് പരിശോധനയില്‍ ഡെങ്കി സ്ഥിരീകരിച്ചുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം ഫിറോസാബാദ് മെഡിക്കല്‍ കോളേജിലെത്തി ചികിത്സയിലുള്ളവരെ സന്ദര്‍ശിച്ചിരുന്നു. മരിച്ച കുട്ടികളില്‍ ചിലരുടെ വീട്ടിലെത്തി ബന്ധുക്കളേയും സന്ദര്‍ശിച്ചു.

മരണങ്ങളുടെ കാരണം എന്താണെന്ന് അന്വേഷിച്ച് വിശദീകരണം നല്‍കാന്‍ പ്രത്യേക അന്വേഷണസംഘത്തേയും നിയോഗിച്ചു. പെട്ടെന്ന് പനി ബാധിച്ച് കുട്ടികള്‍ അവശനിലയിലാകുന്ന കാഴ്ചയാണ് കാണാനാവുന്നത്. കൊവിഡ് വ്യാപനം തലയ്ക്ക് മീതെ നില്‍ക്കവെ ഡെങ്കി വ്യാപനം ആശങ്കയിലാഴ്ത്തുന്നുണ്ട്.

Exit mobile version