ബസില്‍ ഒരുമിച്ച് യാത്ര ചെയ്തു; ഹിന്ദു യുവതിയെയും മുസ്ലിം പുരുഷനെയും പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച് ഹിന്ദുത്വ സംഘടന

ബംഗളൂരു: ബസില്‍ ഒരുമിച്ച് ഇരുന്ന് യാത്ര ചെയ്തതിനും സംസാരിച്ചതിന്റെയും പേരില്‍ ഹിന്ദു സ്ത്രീയെയും മുസ്ലിം പുരുഷനെയും പൊലീസില്‍ പിടിച്ചേല്‍പ്പിച്ച് ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍. ദക്ഷിണ കന്നട ജില്ലയിലാണ് ഹിന്ദു ജാഗ്രണ്‍ വേദിക പ്രവര്‍ത്തകരുടെ സദാചാര ഗുണ്ടായിസം.

ഇരുവരും ബംഗളൂരുവിലേക്ക് പോയിക്കൊണ്ടിരിക്കെയാണ് സംഭവം. യുവതി പുത്തൂരില്‍ നിന്നാണ് കയറിയത്. നൗഷാദ് പുത്തൂരില്‍ നിന്നും കുമ്പ്രവരെ നേരത്തെ ബസ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍ പെട്ടെന്ന് ജോലിക്കായുള്ള ഇന്റര്‍വ്യൂവിന് വിളിച്ചതിനാല്‍ ബംഗളൂരുവിലേക്ക് യാത്ര നീട്ടുകയായിരുന്നു. യുവതിയും യുവാവും സംസാരിക്കുന്നത് കണ്ട് സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും പോലീസില്‍ പിടിച്ചേല്‍പ്പിച്ചത്.

ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ കാറില്‍ പിന്തുടര്‍ന്ന് ബസ് നിര്‍ത്തിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. യുവാവും യുവതിയും തമ്മില്‍ നേരത്തെ ഒരു ബന്ധവുമുള്ളതായി കാണാന്‍ കഴിഞ്ഞില്ലെന്നും ഇവരുടെ ഫോണും മറ്റു രേഖകളും പരിശോധിച്ച ശേഷം പോലീസ് പറഞ്ഞു. എങ്ങനെയാണ് മുസ്ലിം യുവാവും ഹിന്ദു യുവതിയും അടുത്ത് ഇരുന്ന് യാത്ര ചെയ്ത വിവരം ഇവര്‍ അറിഞ്ഞതെന്ന കാര്യം വ്യക്തമല്ല, ചിലപ്പോള്‍ ബസില്‍ കൂടെ യാത്ര ചെയ്ത ആരെങ്കിലുമായിരിക്കും പ്രദേശത്തെ ബജ്റംഗ്ദള്‍ യൂണിറ്റിന് വിവരം എത്തിച്ച് കൊടുത്തിണ്ടാവുക എന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

Exit mobile version