നീലച്ചിത്രക്കേസ് : അറസ്‌ററ് ഒഴിവാക്കാന്‍ മുംബൈ പോലീസ് 15 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് ഗെഹന വസിഷ്ഠ്

Gehna Vasisht | Bignewslive

മുംബൈ : നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട അറസ്സ് ഒഴിവാക്കുന്നതിന് മുംബൈ പോലീസ് 15 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നതായി നടിയും മോഡലുമായ ഗെഹന വസിഷ്ഠ്. ഫെബ്രുവരിയില്‍ നടന്ന അറസ്റ്റിന് മുമ്പാണ് തുക ആവശ്യപ്പെട്ടതെന്ന് ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഗെഹന ആരോപിച്ചു.

“പണം നല്‍കിയാല്‍ അറസ്റ്റ് ഒഴിവാക്കാമെന്നായിരുന്നു വാദ്ഗാനം. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് വിശ്വസിക്കുന്നത് കൊണ്ട് കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ചു. രണ്ട് കേസുകളില്‍ പ്രതി ചേര്‍ത്ത് ഫെബ്രുവരിയില്‍ അറസ്റ്റ് ചെയ്തു. നാല് മാസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. ഇപ്പോള്‍ മൂന്നാമതൊരു കേസില്‍ കൂടി പ്രതി ചേര്‍ത്തിട്ടുണ്ട്.” ഗെഹന പറഞ്ഞു.പോലീസ് കസ്റ്റഡിയില്‍ കഴിയുമ്പോള്‍ രാജ് കുന്ദ്രയ്ക്കും നിര്‍മാതാവ് എക്താ കപൂറിനുമെതിരെ മൊഴി നല്‍കാന്‍ പോലീസ് തന്നെ നിര്‍ബന്ധിച്ചിരുന്നതായും ഗെഹന അറിയിച്ചു.

ഹോട് ഷോട്ട് എന്ന ആപ്പ് വഴി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്നതിന് രാജ് കുന്ദ്ര നിര്‍മിച്ച ഹ്രസ്വചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ളതായി സമ്മതിച്ച ഗെഹന അവയെ നീലച്ചിത്രങ്ങളെന്ന് വിളിക്കാനാവില്ലെന്നും രാജ് കുന്ദ്ര നിര്‍ബന്ധിച്ച് അഭിനയിപ്പിക്കുകയായിരുന്നുവെന്ന ചില മോഡലുകളുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും കൂട്ടിച്ചേര്‍ത്തു.

നിലച്ചിത്രങ്ങള്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിന് ജൂലൈ 19ന് അറസ്റ്റ് ചെയ്യപ്പെട്ട രാജ് കുന്ദ്ര ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ ആര്‍തര്‍ റോഡ് ജയിലിലാണിപ്പോള്‍. ഈ കേസില്‍ മൊഴി നല്‍കാനെത്തണമെന്നാവശ്യപ്പെട്ട് ഗെഹനയ്ക്ക് ക്രൈംബ്രാഞ്ച് സമന്‍സ് അയച്ചിരുന്നെങ്കിലും അവര്‍ ഹാജരായിട്ടില്ല. പുതിയ കേസില്‍ കുടുക്കി പോലീസ് അറസ്റ്റ് ചെയ്യുമെന്ന് പേടിച്ചാണ് മൊഴി നല്‍കാന്‍ എത്താതിരുന്നതെന്നും മുന്‍കൂര്‍ ജാമ്യത്തിന് കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും ഗെഹന പറഞ്ഞു.

മുംബൈയിലെ ഒരു മോഡല്‍ നല്‍കിയ പരാതിയിലാണ് ഗെഹനയ്‌ക്കെതിരെ പുതിയ കേസെടുത്തിരിക്കുന്നത്. വന്‍കിട നിര്‍മാതാക്കളുടെ സിനിമയില്‍ അവസരം നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ച് നീലച്ചിത്രത്തില്‍ അഭിനയിപ്പിച്ചും എന്നാണ് മാല്‍വി സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഗെഹനയ്ക്ക് പുറമെ രാജ് കുന്ദ്രയുടെ സ്ഥാപനത്തിലെ നാല് ചലച്ചിത്ര നിര്‍മാതാക്കളും കേസില്‍ പ്രതികളാണ്.

Exit mobile version