‘ഇനിയുള്ള പ്രവര്‍ത്തനം മഹാസഖ്യത്തോടൊപ്പം! മോഡിയെ വലിച്ച് താഴെയിട്ട് പ്രധാനമന്ത്രി കസേരയില്‍ രാഹുല്‍ തന്നെ ഇരിക്കും’ ബിജെപിയ്‌ക്കെതിരെ പാര്‍ട്ടി വിട്ട മുന്‍ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹ

പ്രതിപക്ഷത്തു നിന്നും ശരദ് യാദവും ചടങ്ങില്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

പാറ്റ്ന: ഇനി മഹാസഖ്യത്തോടൊപ്പം നിന്ന് പ്രവര്‍ത്തിക്കാനാണ് ആഗ്രഹമെന്ന നിലപാട് വ്യക്തമാക്കി ബിജെപിയില്‍ നിന്നും രാജിവെച്ച കേന്ദ്രമന്ത്രിയും ആര്‍എല്‍എസ്പി തലവനുമായ ഉപേന്ദ്ര കുശ്വാഹ. ഇതു സംബന്ധിച്ച് യുപിഎ പ്രതിനിധികളുമായി ആര്‍എല്‍എസ്പി നേതാക്കള്‍ സംസാരിച്ചുകഴിഞ്ഞെന്നും ഉടന്‍ തന്നെ പത്രസമ്മേളനം വിളിച്ച് ഔദ്യോഗികമായി പ്രഖ്യാപനം നടത്തുമെന്നും നേതാവ് അറിയിക്കുന്നു. ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, ഹിന്ദുസ്ഥാനി ആവാം മോര്‍ച്ച സ്ഥാപകന്‍ ജിതന്‍ രാം മജി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.

പ്രതിപക്ഷത്തു നിന്നും ശരദ് യാദവും ചടങ്ങില്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപിയില്‍ നിന്ന് ഭരണം പിടിച്ചെടുത്ത കോണ്‍ഗ്രസ് നേതൃത്വത്തേയും അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും അദ്ദേഹം അഭിനന്ദിച്ചു. പക്വതയും പാകവും വന്ന ഒരു നേതാവായി രാഹുല്‍ മാറിക്കഴിഞ്ഞെന്നും നരേന്ദ്രമോഡി ഇപ്പോള്‍ ഇരിക്കുന്ന പ്രധാനമന്ത്രി കസേരിയില്‍ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം രാഹുല്‍ ഇരിക്കുമെന്നും ഉപേന്ദ്ര കുശ്വാഹ പറഞ്ഞു.

ബിജെപിയിലെ നേതാക്കളെല്ലാം അഹങ്കാരവും ധാര്‍ഷ്ട്യമുള്ളവരുമാണ്. പ്രത്യേകിച്ച് നിതീഷ് കുമാര്‍. അവരുടെയെല്ലാം സമീപനം കൊണ്ടുകൂടിയാണ് എന്‍ഡിഎയില്‍ നിന്നും വിട്ടുപോരാന്‍ തീരുമാനിച്ചതെന്നും ഉപേന്ദ്ര കുശ്വാഹ തുറന്നടിച്ചു. രാം വിലാസ് പാസ്വാന്റെ നേതൃത്വത്തിലുള്ള ലോക് ജനശക്തി പാര്‍ട്ടി(എല്‍ജെപി)യും അധികം വൈകാതെ എന്‍ഡിഎ വിടുമെന്നും ഉപേന്ദ്ര കുശ്വാഹ പറഞ്ഞു. ‘ഞങ്ങള്‍ മാത്രമല്ല മറ്റുള്ളവരും ബിജെപിയുടെ നയങ്ങളില്‍ അസംതൃപ്തരാണ്. അധികം വൈകാതെ തന്നെ എല്‍ജെപിയും ബിജെപിയില്‍ നിന്ന് പുറത്തുവരും. ചെറിയ പാര്‍ട്ടികളെ ഇല്ലാതാക്കാമെന്നാണ് ബിജെപിയിലെ ചില നേതാക്കള്‍ കരുതിയിരിക്കുന്നത്. എന്നാല്‍ അത് നടക്കില്ല. എല്‍ജെ.ിയ്ക്കും ബിജെപിയുടെ ഉള്ളിലിരിപ്പ് ബോധ്യപ്പെട്ടുകഴിഞ്ഞു. ഒട്ടും വൈകാതെ തന്നെ ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച് അവര്‍ പുറത്തുവരും- ഉപേന്ദ്ര കുശ്വാഹ പറഞ്ഞു.

മോഡി സര്‍ക്കാരിന്റെ കഴിഞ്ഞ നാലര വര്‍ഷത്തെ ഭരണത്തേയും ഉപേന്ദ്ര കുശ്വാഹ കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാരിന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചു കഴിഞ്ഞു. ബിജെപി അധികാരത്തിലെത്തുമ്പോള്‍ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ രാജ്യത്തെ ജനങ്ങളെ മുഴുവന്‍ നിരാശയിലാക്കിയാണ് അവര്‍ ഭരണം ഒഴിയുന്നത്. കര്‍ഷകര്‍ മുന്‍പെങ്ങും ഇല്ലാത്ത രീതിയില്‍ പ്രതിസന്ധി അഭിമുഖീകരിച്ചു. യുവാക്കള്‍ക്ക് തൊഴിലില്ല. അത്തരത്തില്‍ രാജ്യം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങള്‍. ഇതില്‍ നിന്നെല്ലാം ഒരു മാറ്റം കൂടിയേ തിരൂ. ഉപേന്ദ്ര കുശ്വാഹ പറഞ്ഞു.

Exit mobile version