ശീതീകരിച്ച ലോക്കല്‍ തീവണ്ടി രാജ്യത്ത് ഫെബ്രുവരി മുതല്‍ ഓടിത്തുടങ്ങും

ന്യൂഡല്‍ഹി: അടുത്തവര്‍ഷം ഫെബ്രുവരി മുതല്‍ രാജ്യത്ത് ശീതീകരിച്ച ലോക്കല്‍ തീവണ്ടികളും ഓടിത്തുടങ്ങും. രാജ്യതലസ്ഥാനത്തുനിന്ന് യുപിയിലെ വിവിധ സ്ഥലങ്ങളിലേക്കാവും എസി ലോക്കല്‍ തീവണ്ടികള്‍ ഓടിത്തുടങ്ങുക.

എട്ട് സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ എസി കോച്ചുകളുള്ള മെമു തീവണ്ടികളാവും ഓടുക. മണിക്കൂറില്‍ 130 കി.മീറ്റര്‍ വേഗതയാണ് ട്രെയിനിനുള്ളത്. ഹ്രസ്വദൂര യാത്രക്കാര്‍ക്കും മികച്ച സൗകര്യങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ റെയില്‍വെ ലക്ഷ്യമിടുന്നത്.

എട്ട് കോച്ചുകളിലും, രണ്ട് ടോയ്‌ലെറ്റുകളുള്ള തീവണ്ടിയില്‍ 2618 യാത്രക്കാര്‍ക്ക് സഞ്ചരിക്കാം. ജിപിഎസ് ഇന്‍ഫര്‍മേഷന്‍ സംവിധാവും, ഓട്ടോമേറ്റഡ് ഡോറുകളും, സിസിടിവി സംവിധാനവും ട്രെയിനിന് ഉണ്ടാവും.

ആദ്യ എസി ലോക്കല്‍ ട്രെയിന്‍ ചെന്നൈയിലെ ഇന്റെഗ്രല് കോച്ച് ഫാക്ടറിയില്‌നിന്ന് ബുധനാഴ്ച പരീക്ഷണ ഓട്ടത്തിനയയ്ക്കുമെന്ന് കോച്ച് ഫാക്ടറി ജനറല്‍ മാനേജര്‍ സുധാന്‍ഷു മണി പറഞ്ഞു.

പരീക്ഷണ ഓട്ടം രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കാനാണ് റെയില്‍വെ ലക്ഷ്യമിടുന്നത്. ഫെബ്രുവരിയോടെ ഡല്‍ഹിയില്‍ നിന്ന് ഓട്ടം തുടങ്ങും. ഡല്‍ഹിക്കു പിന്നാലെ മുംബൈ സബര്‍ബന്‍ റെയില്‍വെ ആയിരിക്കും എസി ലോക്കല്‍ തീവണ്ടികള്‍ ഉപയോഗിക്കുകയെന്നും റെയില്‍വെ വ്യക്തമാക്കി

Exit mobile version