ഇതിഹാസ അത്ലറ്റിക് താരം മിൽഖാ സിംഗ് അന്തരിച്ചു

ചണ്ഡിഗർ:കായിക താരം മിൽഖാ സിംഗ് (91) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി 11.30 നായിരുന്നു അന്ത്യം. കൊവിഡ് ബാധിതനായി ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം.മേയ് 20നാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച നടന്ന പരിശോധനയിൽ അദ്ദേഹം കൊവിഡ് നെഗറ്റീവ് ആയിരുന്നു. എന്നാൽ രണ്ട് ദിവസത്തിനുശേഷം പനി കൂടുകയും ഓക്സിജൻ ഓക്സിജൻ നില താഴ്ന്നതിനാൽ ജൂൺ മൂന്നാം തീയതി അദ്ദേഹത്തെ ചണ്ഡിഗറിലെ പിജിഐഎംഇആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനും നാല് ദിവസം മുമ്പ് മൊഹാലിയിലെ ഒരു ആശുപത്രിയിൽ നിന്നും കുടുംബത്തിന്റെ ആവശ്യപ്രകാരം അദ്ദേഹം വീട്ടിൽ മടങ്ങിയെത്തിയിരുന്നു.

ഫ്ളൈയിംഗ് സിഖ് എന്നറിയപ്പെടുന്ന മിൽഖാ സിംഗിന് വിഭജനകാലത്ത് തന്റെ മാതാപിതാക്കളെ നഷ്ടപ്പെട്ടിരുന്നു. തുടർന്ന് നേരിട്ട ജീവിതപ്രതിസന്ധികളെയെല്ലാം വകഞ്ഞ് മാറ്റി കുതിച്ച് കയറിയത് ഇന്ത്യയുടെ കായിക ലോകത്തേക്കായിരുന്നു. 1958ലെയും 1962ലെയും ഏഷ്യൻ ഗെയിംസിൽ നിന്നായി മൊത്തം നാല് സ്വർണ മെഡലാണ് ഇന്ത്യയ്ക്ക് വേണ്ടി സ്വന്തമാക്കിയത്. 1958 ലെ കോമൺവെൽത്ത് ഗെയിമിലും മിൽഖാ സിംഗ് സ്വർണ മെഡൽ സ്വന്തമാക്കിയിരുന്നു. 1959 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച വ്യക്തിയാണ് മിൽഖാ സിംഗ്.

അദ്ദേഹത്തിന്റെ പത്നിയും ഇന്ത്യൻ വോളിബോൾ ക്യാപ്റ്റനുമായിരുന്ന നിർമൽ കൗർ അഞ്ച് ദിവസങ്ങൾക്ക് മുമ്പ് കൊവിഡ് രോഗം മൂലം മരണമടഞ്ഞിരുന്നു. ഡോ. മോണാ സിംഗ്, അലീസ ഗ്രോവർ, സോണിയ സാൻവാക്ക, ജീവ് മിൽഖാ എന്നിവർ മക്കളാണ്. മിൽഖാ സിംഗിന്റെ ജീവിതത്തെ ആസ്പദമാക്കി ഓംപ്രകാശ് മെഹ്റ അണിയിച്ചൊരുക്കിയ ചിത്രമാണ് 2013 ൽ പുറത്തിറങ്ങിയ ഭാഗ് മിൽഖാ ഭാഗ്.

Exit mobile version