അച്ഛനെ കൊവിഡ് കവര്‍ന്നു; മുഴു പട്ടിണി, തെരുവില്‍ വസ്ത്രം വില്‍പ്പനയ്ക്ക് ഇറങ്ങി ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി, ദുരിത കാഴ്ച ഉത്തര്‍പ്രദേശില്‍

ലക്‌നൗ: അച്ഛന്‍ കൊവിഡ് ബാധിച്ചുമരിച്ചതിനു പിന്നാലെ കുടുംബം മുഴുപട്ടിണിയിലായതോടെ വസ്ത്രം വിപ്പനയ്ക്ക് ഇറങ്ങി ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി. ജീവിക്കാന്‍ മറ്റുവഴികളില്ലാതെ വന്നതോടെയാണ് ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ മാഹി വസ്ത്ര വില്‍പ്പനയ്ക്ക് ഇറങ്ങിയത്. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ ജില്ലയില്‍ ഖിര്‍നി ബാഗിലാണ് ഈ ദുരിത കാഴ്ച.

ഏപ്രിലിലാണ് മഹിയുടെ അച്ഛന്‍ പ്രദീപ് കുമാര്‍ (45) കോവിഡ് ബാധിച്ചു മരിച്ചത്. കച്ചവടക്കാര്‍ക്കു വസ്ത്രങ്ങള്‍ വിതരണം ചെയ്താണ് ഇയാള്‍ ജീവിച്ചിരുന്നത്. പ്രദീപ് കുമാര്‍ മരിച്ചതോടെ കുടുംബം പട്ടിണിയായി. പിന്നാലെ, മഹി വീടിന് സമീപത്തായി ഒരു കട തയാറാക്കുകയായിരുന്നു. വഴിയരികിലെ ബെഞ്ചില്‍ പെണ്‍കുട്ടി ഷര്‍ട്ടുകള്‍ നിരത്തിവച്ചു.

അച്ഛന്‍ മരിച്ചതോടെ കഷ്ടപ്പാടിലാണെന്നും 70 വയസ്സുപിന്നിട്ട മുത്തച്ഛന്‍ ബുദ്ധിമുട്ടുകയാണെന്നും മഹി പറഞ്ഞു. ഇതുവരെ ആരില്‍നിന്നും സഹായം ലഭിച്ചിട്ടില്ല. ഇതോടെയാണ് വീട്ടില്‍ തയാറാക്കിയ വസ്ത്രങ്ങള്‍ കച്ചവടം ചെയ്യാന്‍ തീരുമാനിച്ചത് മഹി പറഞ്ഞു. പ്രശ്‌നം ശ്രദ്ധയില്‍പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ കുടുംബത്തെ സഹായിക്കുമെന്ന് അറിയിച്ച് രംഗത്തെത്തി.

കുടുംബത്തിന് അത്യാവശ്യമുള്ള സാധനങ്ങള്‍ എത്തിച്ചുനല്‍കിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിഷയം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ഇന്ദ്ര വിക്രം സിങ്ങും അറിയിച്ചു.

Exit mobile version