കല്‍ക്കരി ഖനിയില്‍ പതിമൂന്ന് തൊഴിലാളികള്‍ കുടുങ്ങിയിട്ട് ഇന്നേക്ക് അഞ്ചാം ദിവസം; തൊഴിലാളികളെ കണ്ടെത്താനാവാതെ രക്ഷാസംഘം

മേഘാലയയില്‍ നിന്നുള്ള മൂന്ന് പേരും അസം സ്വദേശികളായ പത്ത് പേരുമാണ് അപകടത്തില്‍ പെട്ടിരിക്കുന്നത്

ഷില്ലോങ്: മേഘാലയയിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ പതിമൂന്നോളം തൊഴിലാളികളെ അഞ്ച് ദിവസമായിട്ടും കണ്ടെത്താനാവാതെ ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനയും പോലീസും. 320 അടി ആഴമുള്ള ഖനിയിലാണ് തൊഴിലാളികള്‍ കുടുങ്ങിയിരിക്കുന്നത്.

മേഘാലയയില്‍ നിന്നുള്ള മൂന്ന് പേരും അസം സ്വദേശികളായ പത്ത് പേരുമാണ് അപകടത്തില്‍ പെട്ടിരിക്കുന്നത്. ഇവര്‍ക്ക് എന്ത് സംഭവിച്ചുവെന്ന് ഇതുവരെ അറിയാന്‍ സാധിച്ചിട്ടില്ല. അനധികൃത ഖനനമാണ് ഇവിടെ നടക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഖനി ഉടമയ്‌ക്കെതിരെ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തൊട്ടടുത്ത നദിയിലെ വെള്ളം ഖനിയ്ക്കുള്ളിലേക്ക് കയറിയത് കാരണം രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടിരിക്കുകയാണ്. എഴുപത് അടി ഉയരത്തിലുള്ള വെള്ളം ഇപ്പോള്‍ പമ്പിങിലൂടെ 30 അടിയിലേക്ക് എത്തിക്കാന്‍ സാധിച്ചതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

അപകടം നടന്ന സ്ഥലത്ത് നിന്ന് ഖനി തൊഴിലാളികള്‍ ഉപയോഗിക്കുന്ന മൂന്ന് ഹെല്‍മെറ്റുകള്‍ കണ്ടെടുത്തിട്ടുണ്ട്. 2014 ഏപ്രിലില്‍ ദേശിയ ഹരിതട്രൈബ്യൂണല്‍ മേഘാലയയിലെ അനധികൃത ഖനികളുടെ പ്രവര്‍ത്തനം നിരോധിച്ചിരുന്നു.

Exit mobile version