ആരും സഹായിക്കാനെത്തിയില്ല, കോവിഡ് രോഗിയായ ഭർതൃപിതാവിനെ ചുമലിലേറ്റി ആശുപത്രിയിലെത്തിച്ച് യുവതി; എന്നിട്ടും ജീവൻ രക്ഷിക്കാനായില്ല; രാജ്യത്തെ കോവിഡ് രോഗികളുടെ അവസ്ഥ ദാരുണം

ഗുവാഹത്തി: രണ്ടാം തരംഗത്തിന്റെ തീവ്രത കുറഞ്ഞെങ്കിലും രാജ്യത്തെ കോവിഡ് രോഗികളുടെ അവസ്ഥ ദാരുണമാണ്. കൃത്യമായ ചികിത്സ എത്തിക്കാൻ ഇനിയും ആരോഗ്യരംഗത്തെ സംവിധാനങ്ങൾക്കാകുന്നില്ല. ഇക്കാര്യം വ്യക്തമാക്കുകയാണ് ആസാമിൽ നിന്നുള്ള കാഴ്ച. കോവിഡ് ബാധിതനായ ഭർതൃപിതാവിന്റെ നില ഗുരുതരമായതിനെ തുടർന്ന് അദ്ദേഹത്തെ ചികിത്സാ കേന്ദ്രത്തിലെത്തിക്കാൻ ചുമലിലേറ്റി നടക്കുന്ന യുവതിയുടെ ചിത്രമാണ് വലിയ ചർച്ചയാകുന്നത്.

സഹായത്തിന് ആരും എത്താതെ വന്നതോടെ നിഹാരിക എന്ന യുവതി 75 കാരനായ ഭർതൃപിതാവിനെ ചുമലിലേറ്റി ചികിത്സാകേന്ദ്രത്തിലേക്ക് നടന്നത്. ജൂൺ രണ്ടിനായിരുന്നു സംഭവം. നിഹാരികയുടെ ഭർതൃപിതാവ് തുലേശ്വർ ദാസിനെയാണ് ചുമലിലേറ്റ് ആശുപത്രിയിലെത്തിച്ചത്.

ഇതേസമയം നിഹാരികയുടെ ഭർത്താവ് സൂരജ് ജോലിസംബന്ധമായി സിലിഗുരിയിൽ ആയിരുന്നു. ഭർതൃപിതാവ് എഴുന്നേറ്റു നിൽക്കാൻ പോലുമാവാത്ത അവസ്ഥയിലാകുന്നത് കണ്ടതോടെയാണ് ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചത്. രണ്ടു കിലോമീറ്റർ അകലെയുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കു കൊണ്ടുപോകാൻ നിഹാരിക ഓട്ടോറിക്ഷ വിളിച്ചെങ്കിലും വീടിനടുത്തേക്ക് വാഹനം എത്താനുള്ള സൗകര്യങ്ങളില്ലാത്തതിനാൽ ഭർതൃപിതാവിനെ ചുമലിലെടുത്താണ് ഓട്ടോയിലേക്ക് എത്തിച്ചത്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും കോവിഡ് ആശുപത്രിയിലേക്ക് മാറ്റാനുള്ള നിർദ്ദേശം ലഭിച്ചു. എന്നാൽ അവിടെ ആംബുലൻസോ സ്‌ട്രെച്ചറോ ലഭ്യമല്ലാതിരുന്നതിനാൽ വീണ്ടും സ്വകാര്യ വാഹനം വിളിച്ചുവരുത്തി അതിലേക്കും തുലേശ്വറിനെ ചുമലിലേറ്റി എത്തിക്കുകയായിരുന്നു. ഈ കാഴ്ചകൾ കണ്ടു നിന്നവരാണ് ചിത്രങ്ങൾ പകർത്തിയത്.


വീഡിയോ പകർത്തിയവർ പോലും കോവിഡ് ഭയന്ന് അടുത്തുവരികയോ സഹായിക്കുകയോ ചെയ്തില്ല എന്ന് നിഹാരിക പറയുന്നു. അബോധാവസ്ഥയിലായ പിതാവിനെ തനിച്ചയക്കാൻ കഴിയാത്തതിനാൽ നിഹാരികയ്ക്കും ഒപ്പം പോകേണ്ടിവന്നു. പിന്നീട് കോവിഡ് ആശുപത്രിയിൽ നിന്നും ഇവരെ നാഗോൺ സിവിൽ ആശുപത്രിയിലേക്ക് അയച്ചു. ഹോസ്പിറ്റലിലെ പടവുകളടക്കം തുലേശ്വറിനെ ചുമലിലേറ്റിയാണ് നിഹാരിക നടന്നുകയറിയത്. ഭർതൃപിതാവിന്റെ ജീവൻ രക്ഷിക്കാനായി നിഹാരിക ആവോളം പരിശ്രമിച്ചെങ്കിലും അദ്ദേഹം ചികിത്സയിലിരിക്കെ മരണപ്പെട്ടു. നിലവിൽ നിഹാരികയും കോവിഡ് പോസിറ്റീവാണ്. അന്നേ ദിവസം ചുരുങ്ങിയത് രണ്ട് കിലോമീറ്ററെങ്കിലും താൻ പിതാവിനെയും എടുത്തുകൊണ്ട് നടന്നിട്ടുണ്ടാവുമെന്ന് നിഹാരിക പറയുന്നു.

Exit mobile version