ഇന്ത്യയ്ക്ക് കൈത്താങ്ങായി യുനിസെഫ്: മൂവായിരം ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ജീവന്‍ രക്ഷാ ഉപകരണങ്ങളും രാജ്യത്തിന് കൈമാറി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയ്ക്ക് സഹായവുമായി യുനിസെഫ്.
3,000 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, മെഡിക്കല്‍ കിറ്റുകള്‍, മറ്റ് ഉപകരണങ്ങള്‍ തുടങ്ങി നിര്‍ണായകമായ ജീവന്‍ രക്ഷാ ഉപകരണങ്ങളും മരുന്നുകളും ഇന്ത്യയിലേക്ക് യുനിസെഫ് അയച്ചു.

വെള്ളിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ യുഎന്‍ മേധാവിയുടെ ഡെപ്യൂട്ടി വക്താവ് ഫര്‍ഹാന്‍ ഹഖ് യുഎന്നിന്റെ നിലപാടിനെ ഉദ്ധരിച്ചുകൊണ്ട് ഇന്ത്യയിലെ ജനങ്ങളോട് സംഘടന ഐക്യപ്പെടുകയാണെന്ന് അറിയിച്ചിരുന്നു. അതിന്റെ ഭാഗമായി കൂടുതല്‍ ഇടപെടലുകള്‍ നടത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മഹാരാഷ്ട്രയിലെ ആശുപത്രികള്‍ക്കായി 25 ഓക്‌സിജന്‍ പ്ലാന്റുകള്‍ ഒരുക്കാനും യുനിസെഫ് മുന്‍കൈ എടുക്കും. രാജ്യവ്യാപകമായി തുറമുഖങ്ങളില്‍ താപ സ്‌കാനറുകള്‍ സ്ഥാപിക്കും.

ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ക്കൊപ്പം 500 ഓളം ഹൈ ഫേ്‌ലാ നേസല്‍ കാനുലകളും 85 ആര്‍.ടി-പിസി.ആര്‍ പരിശോധന മെഷീനുകളും ഇന്ത്യക്ക് കൈമാറി.

കോവിഡ് -19 ഇന്ത്യയിലെ ആരോഗ്യ വ്യവസ്ഥയെ സാരമായി ബാധിക്കുകയാണെന്ന് യുനസെഫ് പ്രതിനിധി ഡോ. യാസ്മിന്‍ ഹക്ക് പറഞ്ഞു. കൂടുതല്‍ ജീവിത നഷ്ടം ഒഴിവാക്കാന്‍ അടിയന്തിര നടപടി ആവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളും, കാണുന്ന രംഗങ്ങളും ഭീതിയുളവാക്കുന്നതുമാണെന്നും ദക്ഷിണേഷ്യന്‍ യുനിസെഫ് റീജീനല്‍ ഡയറക്ടര്‍ ജോര്‍ജ്ജ് ലാരിയ-അഡ്ജെയ് പറഞ്ഞു.

ഇന്ത്യയില്‍ കൂടുതല്‍ ഇടപെടുകളള്‍ നടത്താന്‍ സംഘടന ആഗ്രഹിക്കുന്നു. കോവിഡ് തുടങ്ങിയ കാലം മുതല്‍ തന്നെ വിവിധ പ്രവര്‍ത്തനങ്ങളില്‍ രാജ്യത്ത് സജീവമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version