എന്റെ അമ്മ മരിച്ചുപോകും.. ദയാവായി ഓക്‌സിജന്‍ സിലിണ്ടറുകള്‍ കൊണ്ടുപോകരുതേ; കണ്ണീര്‍ അപേക്ഷയുമായി മകന്‍, വീഡിയോ

oxygen cylinder | Bignewslive

കൊവിഡ് ബാധിച്ച അമ്മയ്ക്ക് വേണ്ടി കണ്ണീരോടെ ഓക്‌സിജന്‍ സിലിണ്ടറിന് വേണ്ടി അപേക്ഷിക്കുന്ന മകന്റെ വീഡിയോ ആണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചാ വിഷയം. എന്റെ അമ്മ മരിച്ചുപോകും. ദയവായി ഓക്സിജന്‍ സിലിണ്ടറുകള്‍ എടുത്തുകൊണ്ടു പോകരുത്. ഞാന്‍ നിങ്ങളോട് അപേക്ഷിക്കുകയാണ്… മകന്‍ അപേക്ഷിക്കുന്നു. വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

ഉത്തര്‍പ്രദേശിലെ സാദറില്‍ ഒരു സ്വകാര്യ ആശുപത്രിക്കു മുന്നില്‍നിന്നുള്ളതാണ് ഈ കാഴ്ച.യൂത്ത് കോണ്‍ഗ്രസാണ് ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. ആശുപത്രിയുടെ മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ആംബുലന്‍സിലേക്ക് ഓക്സിജന്‍ സിലിണ്ടറുകള്‍ കയറ്റുന്നതിന് കാവല്‍നില്‍ക്കുന്ന പോലീസുകാരോടാണ് ഇദ്ദേഹം അഭ്യര്‍ഥിക്കുന്നത്.

ദയവായി കൊണ്ടുപോകരുത്(ഓക്സിജന്‍ സിലിണ്ടര്‍). ഞാന്‍ എവിടെനിന്ന് ഓക്സിജന്‍ സിലിണ്ടര്‍ സംഘടിപ്പിക്കും? അമ്മയെ തിരികെ കൊണ്ടുവരുമെന്ന് എന്റെ കുടുംബത്തിന് വാക്കുകൊടുത്തിട്ടാണ് ഞാന്‍ ഇങ്ങോട്ടു വന്നത്- പി.പി.ഇ. കിറ്റ് ധരിച്ച യുവാവ് മുട്ടുകുത്തിനിന്ന് പോലീസുകാരോട് അപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാം. സംഭവം വൈറലായതിന് പിന്നാലെ വിശദീകരണവുമായി ഉത്തര്‍പ്രദേശ് പോലീസും രംഗത്തെത്തിയിട്ടുണ്ട്.

പോലീസിന്റെ വാദം ഇങ്ങനെ;

രണ്ടുദിവസം മുന്‍പ് ആഗ്രയില്‍ ഓക്സിജന്‍ ക്ഷാമം അനുഭവപ്പെടുകയും ആളുകള്‍ തങ്ങളുടെ കൈവശമുണ്ടായിരുന്ന സിലിണ്ടറുകള്‍ ആശുപത്രികള്‍ക്ക് തിരികെ നല്‍കുകയും ചെയ്തിരുന്നു. വീഡിയോയില്‍ കാണുന്ന രണ്ടുപേര്‍ കൊണ്ടുപോകുന്നത് കാലിയായ സിലിണ്ടറാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ബന്ധുവിന് ഓക്സിജന്‍ സിലിണ്ടര്‍ സംഘടിപ്പിച്ച് നല്‍കണമെന്ന് പോലീസുകാരോട് അഭ്യര്‍ഥിക്കുകയാണ് വീഡിയോയില്‍ കാണുന്ന യുവാവ് ചെയ്യുന്നത്. ആരും ഓക്സിജന്‍ നിറച്ച സിലിണ്ടറുകള്‍ എടുത്തുകൊണ്ടുപോവുകയായിരുന്നില്ല. ഇത്തരത്തിലുള്ള വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ആളുകളില്‍ തെറ്റിദ്ധാരണ പരത്തും. ഇത്തരം വീഡിയോകള്‍ പ്രചരിക്കുന്നതിനെ അപലപിക്കുന്നു.

Exit mobile version