സിദ്ധീഖ് കാപ്പനെ എയിംസിലേയ്ക്ക് മാറ്റണം: 11 എംപിമാര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതി

തിരുവനന്തപുരം: യുപി പോലീസ് കസ്റ്റഡിയിലുള്ള മലയാളി മാധ്യമപ്രവര്‍ത്തകന്‍
സിദ്ധീഖ് കാപ്പനെ എയിംസിലേയ്ക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് 11 എംപിമാര്‍ സംയുക്തമായി കത്ത് നല്‍കി.

മഥുര മെഡിക്കല്‍ കോളേജില്‍ കഴിയുന്ന സിദ്ധീഖ് കാപ്പന്റെ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും മാനുഷിക പരിഗണന വെച്ച് അദ്ദേഹത്തെ തുടര്‍ ചികിത്സയ്ക്കായി ഡല്‍ഹി എയിംസിലേയ്ക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടാണ് ചീഫ് ജസ്റ്റിസ് എന്‍വി രമണയ്ക്ക് പതിനൊന്ന് എംപിമാര്‍ സംയുക്തമായി കത്ത് നല്‍കിയത്.

മഥുര മെഡിക്കല്‍ കോജേജില്‍ താടിയെല്ല് പൊട്ടിയ നിലയില്‍ ചങ്ങലയിലാണ് കാപ്പന്‍ ആശുപത്രിയില്‍ കഴിയുന്നത്. ഇപ്പോള്‍ കൊറോണ ബാധിതനുമാണ്.

ഹേബിയസ് കോര്‍പ്പസ് അപേക്ഷ തീര്‍പ്പാക്കുന്നതു വരെ സിദ്ധീഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കാനും മഥുരയില്‍ നിന്ന് അദ്ദേഹത്തെ മാറ്റാന്‍ ആവശ്യമായ ഉത്തരവുകള്‍ പുറപ്പെടുവിക്കാനും എംപിമാര്‍ ആവശ്യപ്പെട്ടു.

എംപിമാരായ കെ സുധാകരന്‍, കെ മുരളീധരന്‍, ഇടി മുഹമ്മദ് ബഷീര്‍, വികെ ശ്രീകണ്ഠന്‍, രമ്യ ഹരിദാസ്, ബെന്നി ബഹനാന്‍, ടിഎന്‍ പ്രതാപന്‍, ഡീന്‍ കുര്യാക്കോസ്, ആന്റോ ആന്റണി, എന്‍കെ പ്രേമചന്ദ്രന്‍, പിവി അബ്ദുല്‍ വഹാബ് തുടങ്ങിയവരാണ് ചീഫ് ജസ്റ്റീസിന് കത്ത് നല്‍കിയത്.

സിദ്ധീഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ഭാര്യ റൈഹാന സിദ്ധീഖ് ആവശ്യപ്പെട്ടിരുന്നു. സിദ്ധീഖ് കാപ്പന്റെ നില ഗുരുതരമാണെന്നും ആശുപത്രിയേക്കാള്‍ ഭേദം ജയിലാണന്നും റൈഹാന ചൂണ്ടിക്കാട്ടി. സിദ്ധീഖ് കാപ്പനെ ശൗചാലയത്തില്‍ പോലും പോകാന്‍ അനുവദിക്കാതെ കെട്ടിയിട്ടിരിക്കുകയാണ്. നാലു ദിവസമായി കാപ്പന്‍ ഭക്ഷണം കഴിച്ചിട്ടില്ലന്നും ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.

Exit mobile version